‘രത്തൻ യു ഖേൽക്കർ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, കൊള്ളയ്ക്കുള്ള പ്രതിഫലമോ, ജനാധിപത്യത്തിൻറെ സൗന്ദര്യമോ? എന്താണ് രാഹുൽജി’; വിമർശനവുമായി കെ സുരേന്ദ്രൻ
മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചതിൽ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറി ആക്കിയപ്പോൾ വലിയ കൊള്ളയ്ക്ക് വലിയ പാരിതോഷികം എന്ന് രാഹുൽഗാന്ധി നിലവിളിച്ചു.
കൃത്യം പത്താം ദിവസം കോൺഗ്രസ് ഭരിക്കുന്ന സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിൽ എന്താണ് സംഭവിച്ചത് രാഹുൽജി?. കൊള്ളയ്ക്കുള്ള പ്രതിഫലം ആണോ അതോ ജനാധിപത്യത്തിൻറെ സൗന്ദര്യമോ ? എന്നും കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു.
അതേസമയം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 2003 ബാച്ച് കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ രത്തന്‍ യു. ഖേല്‍ക്കര്‍ കര്‍ണാടക സ്വദേശിയാണ്.
2024 ഡിസംബര്‍ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് ചെയര്മാന്, വിവിധ ജില്ലകളില്‍ കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ല്‍ കണ്ണൂര്‍ കലക്ടര്‍ ആയിരിക്കെ മികച്ച കലക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിനും അര്‍ഹനായിട്ടുണ്ട്.
