ശബരിമല സ്വർണക്കൊള്ള: ഇഴഞ്ഞ് ED അന്വേഷണം; പ്രധാന പ്രതികളെ ചോദ്യം ചെയ്തില്ല
ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡിയുടെ അന്വേഷണം ഇഴയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ അടക്കമുള്ള പ്രധാനപ്രതികളെ ആരെയും ചോദ്യം ചെയ്തില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവും കേസിനെ ബാധിച്ചെന്ന് കണ്ടെത്തൽ. അഡി. ഡയറക്ടർ അശുഘോയൽ അലഹബാദിലേക്ക് മാറിയിരുന്നു. ജനുവരിയിലാണ് ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി അന്വേഷണം ആരംഭിച്ചത്.
പുതിയ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നും കേസ് ഫയൽ പഠിച്ചുകൊണ്ടിരിക്കുവാണെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇതിന് ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ എസ്‌ഐടിയുടെ അന്വേഷണം നിലച്ചതായി വാർത്തകൾ വന്നിരുന്നു. എസ്‌ഐടിക്ക് ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആറ് മാസമായിട്ടും കുറ്റപത്രം നൽകിയില്ല. അഞ്ച് പേരുടെ കൂടി അറസ്റ്റ് ഉണ്ടാകുമെന്ന് ഹൈക്കോടതിയെ എസ്ഐടി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലായിരുന്നു.ജംഷഡ്പൂരിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടിയെന്നാണ് എസ്ഐടിയുടെ വിശദീകരണം. എസ്ഐടി കുറ്റപത്രം സമർപ്പിച്ചാലുടൻ അത് വാങ്ങി പരിശോധിച്ച് അന്വേഷണം വേഗത്തിലാക്കാനാണ് ഇഡി ശ്രമിക്കുന്നത്. കുറ്റപത്രം നൽകണമെങ്കിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി വാങ്ങണം.അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല.അപേക്ഷ നൽകിയാലും പുതിയ സർക്കാർ വരാതെ ഇനി പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ല.
