Uncategorized

കുട്ടനാടും ഇടുക്കിയും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് സീറ്റ് ആവശ്യപ്പെടും

Spread the love

 

കുട്ടനാട്, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. പത്ത് സീറ്റുകളില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസിന് ഇക്കുറി എട്ട് സീറ്റുകളെ നല്‍കാനാകു എന്നാണ് കോണ്‍ഗ്രസ് നിലപാട്. സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. (Congress to take over Kuttanad and Idukki seats)ലീഗുമായി 27 സീറ്റുകളില്‍ ധാരണയായി. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. പട്ടാമ്പി ലീഗിന് കൈമാറും. കോങ്ങാടും ബാലുശേരിയും വെച്ചു

മാറുന്നതും പരിഗണനയിലാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികളുമായി ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. 2021ല്‍ 10 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത്രയും സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നൊരു നിലപാട് കോണ്‍ഗ്രസിനുണ്ട്. ഇതിനകം നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യം പാര്‍ട്ടിയെ കോണ്‍ഗ്രസ് അറിയിച്ചിട്ടുമുണ്ട്.

കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഇതിനോടകം തന്നെ പൊതുമണ്ഡലത്തിലുണ്ട്. കേരള കോണ്‍ഗ്രസിന് ആ സീറ്റ് നല്‍കിയാല്‍ നഷ്ടപ്പെട്ടുപോകുമെന്ന പൊതുവികാരം കോണ്‍ഗ്രസിലുണ്ട്. ആ സീറ്റ് വിട്ടുകൊടുത്താല്‍ ആലപ്പുഴയിലെ കോണ്‍ഗ്രസില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടാകാനും സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കുട്ടനാട് സീറ്റ് ആവശ്യപ്പെടുന്നത്. ഇടുക്കിയിലും കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

10 സീറ്റ് വേണമെന്ന് ആവശ്യത്തില്‍ ജോസഫ് വിഭാഗവും ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. സീറ്റ് വിട്ടു നല്‍കാതെ വെച്ചുമാറാന്‍ തയ്യാറാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

അതിനിടെ, എല്‍ഡിഎഫില്‍ 13 സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ജോസ് കെ മാണി വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞതവണ വിട്ടു നല്‍കിയ കുറ്റ്യാടി സീറ്റ് വേണമെന്നാണ് പ്രധാന ആവശ്യം. സിപിഐഎം അത് ഏറ്റെടുക്കുകയാണെങ്കില്‍ പകരം മറ്റൊരു സീറ്റ് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് എത്രമാത്രം അംഗീകരിക്കുമെന്നാണ് അറിയേണ്ടത്.