KeralaTop News

ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ വിജിലന്‍സ് കേസ്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Spread the love

ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ വിജിലന്‍സ് കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഡിജിറ്റല്‍ തെളിവ് ശേഖരണം മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പരാതിക്കാരന്റെ കേസ് ഫയല്‍ ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ കത്തിന് ഇഡി മറുപടി നല്‍കിയിട്ടുണ്ട്. ഇതുവരെ വിജിലന്‍സും ഇഡിയും പരസ്പരം കേസ് ഫയലുകള്‍ കൈമാറിയിട്ടില്ല. കേസിലെ രണ്ടു മുതല്‍ നാലു വരെ പ്രതികളായ മുകേഷ് മുരളി, വില്‍സണ്‍, രഞ്ജിത്ത് എന്നിവരെ വിജിലന്‍സ് ചോദ്യം ചെയ്യുന്നുണ്ട്.

ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലന്‍സ് എസ് പി – എസ് ശശിധരന്‍ ട്വന്റി ഫോറിനോട് വ്യക്തമാക്കിയിരുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് എടുത്തത്. ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ വിളിപ്പിക്കില്ല. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നത് അനുസരിച്ച് വിളിപ്പിക്കും. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്നും എസ് പി- എസ് ശശിധരന്‍ പറഞ്ഞു.

അദ്ദേഹം നല്‍കിയിട്ടുള്ള പരാതിയില്‍ പ്രിലിമിനറി വെരിഫിക്കേഷന്‍ നടത്തിയിട്ടുള്ളതാണ്. പരാതി കൃത്യമാണെന്ന് കണ്ടതുകൊണ്ടാണല്ലോ ഇതിലേക്ക് ഇറങ്ങിയത്. കസ്റ്റഡിയുടെ സമയത്ത് പ്രതികള്‍ പൂര്‍ണമായും സഹകരിച്ചു എന്ന് പറയാന്‍ പറ്റില്ല. ജാമ്യം തിരിച്ചടിയല്ല. അങ്ങനെ കരുതേണ്ടതില്ല. ഒരാഴ്ച, ഞായറാഴ്ച ഒഴിച്ച് ബാക്കി ദിവസങ്ങളില്‍ വിജിലന്‍സ് ഓഫീസില്‍ എത്താന്‍ പറഞ്ഞിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.