കന്നഡ സംസാരിക്കണമെന്ന് യുവാവ്; ഹിന്ദിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ, ഇത് ഇന്ത്യയാണെന്ന് മാനേജർ; SBI ബാങ്കിൽ വാക്ക് തർക്കം
ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്കിൽ മാനേജറുമായി തർക്കത്തിലേർപ്പെട്ട് യുവാവ്. ചന്ദ്രപുരിയിലെ എസ്ബിഐ ബ്രാഞ്ചിൽ ആണ് സംഭവം. കന്നഡ സംസാരിക്കണമെന്ന് ബാങ്കിൽ എത്തിയ യുവാവ് മാനേജറോട് അവവശ്യപ്പെട്ടു. എന്നാൽ കന്നഡ സംസാരിക്കില്ലെന്ന് എസ്ബിഐ മാനേജർ നിലപാട് കടുപ്പിച്ചതോടെയാണ് യുവാവുമായി വാക്ക് തർക്കം ആരംഭിച്ചത്. ഹിന്ദി മാത്രമേ പറയുകയുള്ളു എന്നായിരുന്നു മാനേജരുടെ മറുപടി.
യുവാവ് മാനേജറുമായി തർക്കത്തിലേർപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കന്നഡ സാസാരിക്കണമെന്നും ഇത് കർണാടകയാണെന്നും യുവാവ് പറഞ്ഞു. എന്നാൽ അതിനെന്താണെന്നും ഇത് ഇന്ത്യയാണെന്നും ഹിന്ദിയിലെ സംസാരിക്കുകയുള്ളൂവെന്നും എസ്ബിഐ മാനേജർ പറഞ്ഞു. “മാഡം ഇത് കർണാടകയാണ്, നിങ്ങൾ കന്നഡ സംസാരിക്കണം. പ്രത്യേക സംസ്ഥാനത്ത് നിങ്ങൾ ജോലി ചെയ്യുമ്പോൾ അതത് ഭാഷ സംസാരിക്കണമെന്ന് ആർബിഐ നിയമം ഉണ്ട്,” യുവാവ് ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. എസ്‌ബിഐയെയും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും ടാഗ് ചെയ്‌ത ഒരു ഉപയോക്താവ്, ജീവനക്കാർ ഉപഭോക്താക്കളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നു, മോശമായി പെരുമാറുന്നു, ജോലി സമയത്ത് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചു.
താൻ ഒരിക്കലും കന്നഡ സംസാരിക്കില്ലെന്ന് ബാങ്ക് മാനേജർ നിലപാട് കടുപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു.എസ്‌ബിഐ ചന്ദപുര ബ്രാഞ്ച് ജീവനക്കാർ കന്നഡ സംസാരിക്കുന്ന ഉപഭോക്താക്കളെ ആവർത്തിച്ച് അനാദരവ് കാണിക്കുകയും പ്രാദേശിക ഭാഷയിൽ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്ന് കെആർവി ആരോപിച്ചു.