ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഇസ്‍ലാമാബാദ്? അപായ സൈറൺ മുഴങ്ങി
ഓപ്പറേഷൻ സിന്ദൂറിന് പകരം വീട്ടാനുള്ള പാകിസ്താൻ സൈനിക നീക്കത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ഇന്നലെ രാത്രി പതിനഞ്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ പ്രയോഗിച്ച മിസൈലുകളും, ഡ്രോണുകളും നിലംതൊടും മുമ്പ് ഇന്ത്യ തകർത്തു. മണിക്കൂറുകൾക്കുള്ളിൽ ലാഹോറിലെ ഉൾപ്പെടെ പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ നിലംപരിശാക്കി.
ഇന്ന് രാവിലെ മുതൽ നഗരങ്ങളിലെ തുടർച്ചയായുള്ള ഡ്രോൺ ആക്രമണങ്ങളിലും സ്ഫോടനങ്ങളിലും പാകിസ്താൻ പരിഭ്രാന്തിയിലാണ്. അനാവശ്യമായ പ്രകോപനം പാകിസ്താൻ നിയന്ത്രണ രേഖയിലടക്കം സൃഷ്ട്ടിച്ച സാഹചര്യത്തിലാണ് കൃത്യമായ മറുപടി നൽകാൻ ഇന്ത്യ തീരുമാനിച്ചതും ആ തിരിച്ചടി പാകിസ്താനിലെ അകത്ത് ചെന്ന് ഇന്ത്യ നൽകിയതും.
തലസ്ഥാനമായ ഇസ്ലാമാബാദിൽ അപായ സൈറണുകൾ മുഴങ്ങി. പാകിസ്താനിലെ പ്രധാനപ്പെട്ട എല്ലാ നഗരത്തിലേക്കും ഇന്ത്യൻ ഡ്രോണുകൾ എത്തുകയും ആക്രമണം നടത്തിയതിന്റെയും പശ്ചാത്തലത്തിലാണിത്. ലാഹോറിലും കറാച്ചിയിലും ആക്രമണം നടത്തിക്കഴിഞ്ഞു. ഇനി അടുത്തത് പാകിസ്താന്റെ തലസ്ഥാനമായ ഇസ്‍ലാമാബാദ് ആണ്. ലോകരാജ്യങ്ങൾ ഈ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആക്രമണം കടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ പാകിസ്താനിലെ ലാഹോറിലുള്ള തങ്ങളുടെ പൗരന്മാരോട് അമേരിക്ക ഇതിനകം തന്നെ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായ ഷെൽട്ടർ ഹോമുകളിലേക്കോ എംബസിയുമായി ബന്ധപ്പെടാൻ സാധിച്ചാൽ പാകിസ്താനിൽ നിന്ന് വരാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്ന് അമേരിക്ക പാകിസ്താനിലുള്ള പൗരന്മാർക്ക് നിർദേശം നൽകി. മറ്റ് രാജ്യങ്ങളും ഇത് തന്നെയാണ് പാക് പ്രദേശത്തുള്ള തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന നിർദേശം.
ഇതിനിടെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ് അടിയന്തര യോഗം വിളിച്ചു. പാകിസ്താൻ ദേശീയ അസംബ്ലിയിൽ പ്രതിപക്ഷാംഗം മേജർ താഹിർ ഇക്ബാൽ പൊട്ടിക്കരഞ്ഞു. ഇന്ത്യയുടെ ആക്രമണങ്ങൾക്ക് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നീക്കുകയാണ് പാകിസ്താൻ. സൈനിക താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പോലും പാകിസ്താന് തടയാൻ സാധിച്ചില്ല. ഒരെറ്റ ഇന്ത്യൻ മിസൈൽ പോലും ലക്ഷ്യം കാണാതെ പോയില്ല.
ക്ഷമ പരീക്ഷിച്ചാൽ ശക്തമായ പ്രതികരണം നേരിടാൻ തയ്യാറാകണമെന്നാണ് പാകിസ്താന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ മറുപടി. ഗുണമേന്മയുള്ള പ്രതികരണം” നൽകാൻ രാജ്യം പൂർണ്ണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.