ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുത്; സർക്കാരിനെതിരെ കേസ് കൊടുക്കാൻ സാഹചര്യം ഒരുക്കരുത്’; എൻ പ്രശാന്ത്
വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിലെ വിവരങ്ങൾ പങ്കുവെച്ചാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ആറുമാസത്തിൽ തീർപ്പാക്കണം എന്ന് നിയമം ഉണ്ടായിട്ടും മൂന്ന് വർഷമായി ഫയൽ പൂഴ്ത്തി വച്ചു. അതിനെ തുടർന്ന് തടഞ്ഞുവെച്ച തന്റെ പ്രമോഷൻ ഉടൻ നൽകണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. സർക്കാരിനെതിരെ ഇതുവരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും, അതിനുള്ള സാഹചര്യം ഒരുക്കരുതെന്നും എൻ പ്രശാന്ത് വ്യക്തമാക്കി.
ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുതെന്ന് എൻ പ്രശാന്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം പ്രഹസനമാണെന്നും ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കുമെതിരെ കേസെടുക്കണമെന്ന് പോസ്റ്റിൽ ആവശ്യപ്പെടുന്നു. തന്റെ ആവശ്യങ്ങൾ പരിഗണിക്കുംവരെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്നും എൻ പ്രശാന്ത് പറയുന്നു.
അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ.എ.ജയതിലകിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ വിമർശനം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. എന്നാൽ പ്രശാന്തിനെ നേരിട്ട് കേൾക്കാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി ഹിയറിംഗിന് വിളിപ്പിച്ചത്. കാര്യങ്ങൾ പരമാവധി പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ന്യായമായ പരിഹാരം മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ഹിയറിംഗിന് ശേഷം എൻ പ്രശാന്ത് ഐഎഎസ് പ്രതികരിച്ചിരുന്നു.