Wednesday, April 23, 2025
Latest:
KeralaTop News

ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രം; സാംസ്കാരിക നായകർ ഇക്കാര്യം മനസിലാക്കണം’: മന്ത്രി വി. ശിവൻകുട്ടി

Spread the love

ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആശ പദ്ധതി കേന്ദ്ര പദ്ധതിയായതിനാൽ, ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും, ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം വ്യക്തമാക്കി.

2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആശമാർക്ക് ഓണറേറിയമായി ആയിരം രൂപ മാത്രമായിരുന്നു. തുടർന്ന് ആകെ 6000 രൂപയുടെ വർദ്ധനവാണ് എൽഡിഎഫ് സർക്കാർ നൽകിയത്. നിലവിൽ 7000 രൂപ ഓണറേറിയവും, ഇൻസെന്റീവ് ഉൾപ്പെടെ നല്ല സേവനം ചെയ്യുന്ന ആശയ്ക്ക് 13000 രൂപവരെ ലഭിക്കുന്നു. ഇതിൽ ഓണറേറിയവും ഇൻസെന്റീവിന്റെ 40 ശതമാനവും സംസ്ഥാന സർക്കാർ നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആശ ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി 2024 സെപ്റ്റംബർ 17-ന് കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. അതിനു മുൻപേതന്നെ എൻ.എച്ച്.എം കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. 2023–24 സാമ്പത്തിക വർഷത്തിലെ 636 കോടിയുടെ എൻ.എച്ച്.എം കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും കേരളത്തിലെ എം.പിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ നടക്കുന്ന സമരം ചെറിയൊരു വിഭാഗം ആശമാരുടേതാണ്. 26,125 ആശമാരിൽ 99% ഫീൽഡിൽ സേവനത്തിലാണ്. ചെറിയ വിഭാഗമാണെങ്കിലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാരിന്റെ നിലപാട് ചർച്ച നടത്തണം എന്നതാണ്.

ആരോഗ്യ മന്ത്രി മൂന്ന് പ്രാവശ്യം സമര സമിതിയുമായി ചർച്ച നടത്തിയിരുന്നു. ധനകാര്യ മന്ത്രി ഓൺലൈനായി പങ്കെടുത്ത മൂന്നാമത്തെ ചർച്ചയോടെയാണ് കമ്മിറ്റിയുടെ രൂപീകരണ തീരുമാനം എടുത്തത്. ആരോഗ്യ വകുപ്പ് മന്ത്രി ഫെബ്രുവരി 6-ന് ഫെഡറേഷനുമായും, ഉദ്യോഗസ്ഥ തലത്തിൽ മറ്റ് ചർച്ചകളും നടത്തി. ശൈലി സർവേയിലെ ഒ.ടി.പി സംവിധാനം പിൻവലിക്കുകയും, ലെപ്രസി സർവെയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഫെബ്രുവരിവരെ ഓണറേറിയം, ഇൻസെന്റീവ് എന്നിവയും നൽകിയതായി മന്ത്രി വ്യക്തമാക്കി.
വിരമിക്കൽ പ്രായം 62 ആക്കിയ സർക്കാർ ഉത്തരവ് മരവിപ്പിക്കുകയും, എല്ലാ ആശമാർക്കും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ആയുഷ് മേഖലയിലൂടെ ചിലർക്കുള്ള ഇൻസെന്റീവ് എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

സമരം തുടരുന്ന സാഹചര്യത്തിൽ സിഐടിയു, ഐ.എൻ.ടിയുസി, എ.ഐ.ടി.യുസി, എസ്ടിയു തുടങ്ങിയ ട്രേഡ് യൂണിയനുകളുമായും സമര സമിതിയുമായും മന്ത്രി ചർച്ച നടത്തി. ബഹുഭൂരിപക്ഷ ട്രേഡ് യൂണിയനുകളുടെ നിർദേശപ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനമായി. ആശമാരുടെ ഓണറേറിയം ഉൾപ്പെടെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യം, തൊഴിൽ, ധനകാര്യം, എൻ.എച്ച്.എം വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാകും രൂപീകരിക്കുകയെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.