KeralaTop News

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

Spread the love

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഏപ്രിൽ 8 ന് കൊച്ചി ഓഫീസിൽ എത്തിയാൽ മതിയെന്ന സാവകാശം രാധാകൃഷ്ണൻ എം പിക്ക് ഇ ഡി അനുവദിച്ചത്. മുൻപ് എംപിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച ഇ ഡി രണ്ടു വട്ടമാണ് നേരത്തെ നോട്ടീസ് നൽകിയിരുന്നത്.

കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഐഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസിൽ അന്തിമ കുറ്റപത്രം നൽകും. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം മൂലം അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.

അതേസമയം, 324 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇ ഡി കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് ഇപ്പോഴും സാമ്പത്തികപ്രതിസന്ധി തരണംചെയ്തിട്ടില്ല. ഇ ഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെമാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയിട്ടുള്ളത്. പ്രതികളാക്കിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ രണ്ടുകോടിയുടേത് പണവും വാഹനങ്ങളും ബാക്കിയുള്ളവ സ്ഥലങ്ങളുമാണ്.