വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; അഫാനെ വീണ്ടും ജയിലേക്ക് മാറ്റി
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാനെ വീണ്ടും ജയിലേക്ക് മാറ്റി. പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച് പൊലിസ് തെളിവെടുത്തു. പ്രതിയ്ക്കായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും. അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റ മാതാവ് ഷെമി ആശുപത്രിവിട്ടു.
രണ്ട് ദിവസം മുമ്പാണ് അഫാനെ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ കൊലപ്പെടുത്തിയ, പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫിന്റെയും ഭാര്യ സജിതാ ബീവിയുടെയും ചുള്ളാളം എസ് എന്‍ പുരത്തുള്ള വീട്ടിലാണ് തെളിവെടുപ്പിനായി ആദ്യമെത്തിച്ചത്. വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ലത്തീഫിന്റെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പോലീസ് കണ്ടെടുത്തിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് കരിയിലകള്‍ക്കിടയില്‍ നിന്ന് ഫോണും താക്കോലും കണ്ടെത്തിയത്.
കൊലയ്ക്കു ശേഷവും ലത്തീഫിനോടുള്ള കലി തീരാത്തതുക്കൊണ്ടാണ് താക്കോലും ഫോണും എടുത്തെറിഞ്ഞതെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. പേരുമലയിലുള്ള അഫാന്റെ വീട്, എലിവിഷം വാങ്ങിയ നാഗരുകുഴിയിലുള്ള സ്റ്റേഷനറികട, കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ് വെയര്‍ കട, ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ കട എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഇന്ന് വൈകിട്ടോടെ തിരികെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കും.