സിനിമ സെൻസർ ചെയ്യേണ്ടത് സീനിയർ സംവിധായകർ ; സന്ദീപ് റെഡ്ഡി വാങ്ക
സിനിമകളിൽ വർധിച്ചു വരുന്ന വയലൻസ് രംഗങ്ങൾ സമൂഹത്തിൽ യുവാക്കൾക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുവെന്ന്, ആരോപണമുയരുന്ന സാഹചര്യത്തിൽ രാജ്യമാകെ ഒട്ടനവധി വിവാദങ്ങൾ സൃഷ്‌ടിച്ച അർജുൻ റെഡ്ഡി, ആനിമൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയുടെ സിനിമാ സെൻസറിങ്ങിനെ പറ്റിയുള്ള പുതിയ പ്രസ്താവന ചർച്ചയാകുന്നു.
ഫിലിം ട്രേഡിങ്ങ് അനലിസ്റ്റ് ആയ കോമൾ നഹ്ത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ, സിനിമ സെൻസർ ചെയ്യാനിരിക്കേണ്ടത് മുതിർന്ന സംവിധായകരാണ്. സിനിമ നിർമ്മാണത്തെ പറ്റി വ്യക്തമായ ധാരണ ഉള്ളവർക്കേ ചിത്രത്തെ വെട്ടിമുറിക്കാനുള്ള അധികാരം നൽകാവൂ എന്ന് സന്ദീപ് റെഡ്ഡി വാങ്ക അഭിപ്രായപ്പെട്ടു.
“ഹോളിവുഡിൽ വരെ സെൻസറിങ് ഉണ്ട്, തീർച്ചയായും സിനിമയിൽ സെൻസർഷിപ്പ് വേണം, . അല്ലെങ്കിൽ ആളുകൾ തോന്നിയതൊക്കെ ഷൂട്ട് ചെയ്ത് പ്രദർശിപ്പിക്കും. എന്നാൽ എവിടെ കത്തി വെക്കണം എന്നതിന് ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ട്. സിനിമയെ അതിന്റെ സ്വഭാവമനുസരിച്ച് തരം തിരിക്കുന്നതിൽ തെറ്റില്ല. ചെറിയ ചെറിയ വാക്കുകൾ പോലും മ്യൂട്ട് ചെയ്യുന്നതെന്തിനെന്ന് എനിക്ക് പിടി കിട്ടുന്നേയില്ല” സന്ദീപ് റെഡ്ഡി വാങ്ക പറയുന്നു.
സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത A സർട്ടിഫിക്കറ്റ് ലഭിച്ച ‘ആനിമൽ’ അമിത വയലൻസ്, സ്ത്രീ വിരുദ്ധത, ടോക്സിക്ക് റിലേഷൻഷിപ്പ്, പുരുഷാധിപത്യത്തെ മഹത്വവൽക്കരിക്കൽ എന്നിവയുടെ പേരിൽ വിമർശന വിധേയമായിരുന്നു.