NationalTop News

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍

Spread the love

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്‌കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തില്‍ ദുപട്ട ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ എംഎല്‍എയാണ് മൃതദേഹം ഹിമാനിയുടേതെന്ന് സ്ഥിരീകരിച്ചത്. ദുപട്ട കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

സോനെപത്തിലെ കതുര ഗ്രാമത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഹിമാനി. 2023ല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിറ സാന്നിധ്യമായിരുന്നു അവര്‍. ഭുപീന്ദര്‍ ഹൂഡയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അവര്‍ സജീവ സാന്നിധ്യമായിരുന്നു.

സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന്മേലുള്ള കളങ്കമാണ് ഹിമാനിയുടെ മരണമെന്നാണ് ഭൂപീന്ദര്‍ ഹൂഡ പ്രതികരിച്ചു. കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.