മഹാകുംഭമേളയുടെ ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ; ‘കുംഭ്’ എന്ന് പേരുമിട്ട് മാതാപിതാക്കൾ
കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തർ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 30 തീർത്ഥാടകരുടെ പട്ടിക ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഈ മരണങ്ങളിൽ ഭൂരിഭാഗവും പ്രതികൂല കാലാവസ്ഥ മൂലം വഷളായ ശ്വസന സംബന്ധമായതോ ഹൃദയ സംബന്ധമായതോ ആയ അസുഖങ്ങൾ മൂലമാണെന്ന് മഹാകുംഭ സെൻട്രൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. എന്നിരുന്നാലും, സെൻട്രൽ ആശുപത്രിയിൽ 13 കുഞ്ഞുങ്ങൾ ജനിച്ചതായും അദ്ദേഹം പറഞ്ഞു.
അതിൽ 13 സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്ക് ഈ കുംഭമേള ഒരിക്കലും മറക്കാനാകത്ത ഏറെ പ്രത്യേകത നിറഞ്ഞ ഒന്നായി മാറുന്നു. കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ച സെർട്രൽ ആശുപത്രിയിൽ ഇവർ അടുത്ത തലമുറയ്ക്ക് ജന്മം നൽകി.
ജനുവരി 13നാണ് മഹാകുംഭമേള ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും ഡിസംബർ മുതലേ ഇവിടേക്ക് ഭക്തർ എത്തിയിരിന്നു. ഡിസംബർ 29നാണ് ആദ്യത്തെ പ്രസവം സെൻട്രൽ ആശുപത്രിയിൽ നടന്നത്. കൗശംബിയിൽനിന്നുള്ള സോനം(20) ജന്മം നൽകിയ കുഞ്ഞിന് കുംഭ് എന്നാണ് പേരിട്ടത്. കുംഭമേള നടക്കുന്ന പ്രദേശത്ത് ജോലിക്കായി എത്തിയതാണ് സോനവും ഭർത്താവ് രാജയും.
കുംഭമേളയുടെ ഭാഗമായി ക്രമീകരിച്ച 13 ആശുപത്രികളിൽ ഒന്നായ സെൻട്രൽ ആശുപത്രിയിലാണ് 13 കുഞ്ഞുങ്ങൾ പിറന്നത്. അതിൽ 4 പെൺകുഞ്ഞുങ്ങളും ബാക്കി ആൺ കുഞ്ഞുങ്ങളുമാണ്. നാല് ഗൈനക്കോളജിസ്റ്റുകളുടെ സൈവനമുള്ള ഈ ആശുപത്രിയിൽ മാത്രമാണ് പ്രസവ സൗകര്യങ്ങളുള്ളത്. പ്രസവവേദന അനുഭവപ്പെടുന്ന സ്ത്രീകളെ ആംബുലൻസിൽ സെൻട്രൽ ആശുപത്രിയിലേക്ക് എത്തിക്കും. 105 ആംബുലൻസുകളാണ് കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ചിരിക്കുന്നത്.