‘ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന, കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു’; കെ എൻ ബാലഗോപാൽ
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് സമ്മേളനം ആരംഭിച്ചു. ധന ഞെരുക്കം മറച്ച് പിടിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജനങ്ങളോട് തുറന്ന് പറഞ്ഞാണ് നേരിട്ടത്. സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു. കേരളം ടേക്ക് ഓഫിന് തയ്യാറാണ്. കേരളം അതിവേഗ വളർച്ചാ പാതയിലാണെന്നും സംസ്ഥാന സമ്പദ്ഘടനയും അതിവേഗ വളർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. പശ്ചാത്തല മേഖലയിലെ പുരോഗതി തടസപ്പെടരുതെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സർവീസ് പെൻഷൻകരുടെ 600 കോടി കുടിശിക ഉടൻ നൽകും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കടം എടുക്കാനുള്ള സർക്കാരിന്റെ അവകാശത്തെയും കേന്ദ്രം ബുദ്ധിമുട്ടിച്ചു. കിഫ്‌ബി ഉൾപ്പടെ പൊതുകടത്തിന്റെ പരിധിയിലാക്കി. സംസ്ഥാനങ്ങൾക്കുള്ള കടമെടുപ്പ് പരിധി ഉയർത്തുന്നില്ല. കേരളത്തിൻറെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്നു. ഇതിൽ കൂടുതൽ വെട്ടിക്കുറവ് ഒരു സംസ്ഥാനത്തോടും ചെയ്യാനില്ല. കേരളത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ 1202 കോടിയുടെ നഷ്ടമുണ്ടായി. പുനരധിവാസത്തിന് 850 കോടി നൽകും. പുനരധിവാസം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരവത്കരണത്തിന്റെ വേഗത കൂടുന്നു. നഗരമേഖലയിൽ പ്രത്യേക പരിഗണന നൽകും. എല്ലാ തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കാൻ പാടില്ല. പ്രവാസം നഷ്ടമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ റെയിൽപാത എന്ന ആവശ്യം ശക്തമാകുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. സിൽവർ ലൈൻ എന്ന പരാമർശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി പരാമർശിച്ചത്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർത്ഥ്യമാക്കണം. പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.