KeralaTop News

വയനാട് പുനരധിവാസം; പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്ന് വി.ഡി സതീശൻ

Spread the love

മുണ്ടക്കൈ -ചുരൽമല ദുരന്തബാധിതരുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഓരോ കുടുംബത്തിനും മൈക്രോ ലെവൽ പ്ലാൻ വേണം. പുനരധിവാസത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വീട് വെച്ച് കൊടുത്തത് കൊണ്ടു മാത്രം ആയില്ല. ദുരിത ബാധിതരുടെ കൃത്യമായ കണക്ക് പോലും സർക്കാരിന്റെ കൈയിൽ ഇല്ലെന്നും സതീശൻ പറഞ്ഞു.

അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കുള്ള പുനരധിവാസ പദ്ധതി സർക്കാർ അവതരിപ്പിച്ചു. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലും, മേപ്പാടി നെടുമ്പാല എസ്റ്റേറ്റിലുമായി രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമ്മിക്കും. എൽസ്റ്റണിൽ അഞ്ച് സെന്റിലും, നെടുമ്പാലയിൽ പത്ത് സെന്റിലും ആയിരം സ്ക്വയർ ഫീറ്റിലാണ് ദുരന്തബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുക. ടൗൺഷിപ്പ് രൂപരേഖയുടെ ത്രിമാന മാതൃക ചീഫ് സെക്രട്ടറി അവതരിപ്പിച്ചു.

കല്‍പ്പറ്റയിലും മേപ്പാടിയിലും 750 കോടി രൂപ ചെലവില്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിച്ചാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ത്രിതലമേല്‍നോട്ട സമിതികള്‍ ഉണ്ടാകും. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കും.
കല്‍പ്പറ്റയിലാണ് കൂടുതല്‍ വീടുകള്‍. ഇവിടെ 5 സെന്റ് ഭൂമിയില്‍ ഒരു വീട് എന്ന തോതിലാകും നിര്‍മ്മാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം കുറച്ച് വീടുകള്‍ നിര്‍മ്മിക്കുന്ന മേപ്പാടിയില്‍ 10 സെന്റില്‍ ഒരു വീട് എന്നതാകും അനുപാതം. ഈ തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്. ആകെ എത്രവീടുകള്‍ നിര്‍മ്മിക്കുംഎന്നത് പിന്നീട് തീരുമാനിക്കും.