Friday, May 15, 2026
KeralaTop News

ലഹരി കേസ്; യൂട്യൂബർ ‘തൊപ്പി’യുടെ ജാമ്യാപേക്ഷ തീർപ്പാക്കി

Spread the love

ലഹരിക്കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീർപ്പാക്കിയത്. നിഹാദടക്കം ഹർജി സമർപ്പിച്ച 6 പേർക്കെതിരെ കേസ് നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. നിഹാദിന്റെ വീട്ടിൽ നിന്ന് പാലാരിവട്ടം പൊലീസ് ആണ് രാസലഹരി പിടികൂടിയിരുന്നത്.

നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടിയിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവിലായിരുന്നു. നിഹാദിന്റെ വീട്ടിൽ നിന്നും, സുഹൃത്തിന്റെ പക്കൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയിരുന്നത്. ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂർ സ്വദേശിയായ ‘തൊപ്പി’. യൂട്യൂബിൽ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്.

തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന ആരോപണം ഉയർന്നിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുൾപ്പെടെ ടോക്സിക് മനോഭാവങ്ങളാണ് തൊപ്പിയുടെ വീഡിയോകളിൽ പ്രധാനം. കഴിഞ്ഞ വർഷം പൊതുസ്ഥലത്ത് അശ്ലീല പരാമർശങ്ങൾ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും ‘തൊപ്പി’ക്കെതിരെ മലപ്പുറത്ത്‌ പൊലീസ് കേസെടുത്തിരുന്നു.