Wednesday, April 22, 2026
Latest:
NationalTop News

ഝാൻസി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു; തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടർമാർ

Spread the love

ഝാൻസി: തീപിടിത്തത്തെ തുടർന്ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് നവജാതശിശുക്കൾ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞുങ്ങൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് മരിക്കുകയായിരുന്നു. ഇവരുടെ മരണത്തിന് തീപിടിത്തവുമായി ബന്ധമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. നരേന്ദ്ര സെൻഗാർ ആണ് മരണവിവരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിൽ തീപിടിത്തമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തിൽ മരിച്ചത്. പിന്നീട് രണ്ട് കുഞ്ഞുങ്ങൾ കൂടി മരിച്ചു. 42 കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു. ഇവരിൽ മൂന്ന് പേരാണ് ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച വൈകുന്നേരത്തിനും ഇടയിൽ മരിച്ചത്. 54 കുഞ്ഞുങ്ങളാണ് അപകട സമയത്ത് ഐസിയുവില്‍ ഉണ്ടായിരുന്നത്. 10 കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐസിയുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയതെന്നാണ് ഉത്തർപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്.

മരിച്ചവരിൽ 1.2 കിലോ ​ഗ്രാം ഭാരമുണ്ടായിരുന്ന ഒരു കുഞ്ഞ് മാസം തികയാതെ ജനിക്കുകയും ഹൈപ്പോടെൻഷൻ, താഴ്ന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരിച്ചത്. മറ്റൊരു കുഞ്ഞ് അണുബാധയ്ക്കും രക്തം കട്ടപിടിക്കുന്നതിനും കാരണമാകുന്ന ഡിസെമിനേറ്റഡ് ഇൻട്രാവാസ്കുലർ കോഗ്യുലേഷൻ എന്ന അവസ്ഥയ്ക്കും കീഴടങ്ങി. 1.2 കിലോ ഭാരമുള്ള മാസം തികയാതെ ജനിച്ച മൂന്നാമത്തെ കുഞ്ഞ് ശ്വാസതടസ്സം മൂലമാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് 36 മണിക്കൂറിന് ശേഷം അമ്മയുമായി വീണ്ടും ഒന്നിച്ച നവജാതശിശുവാണ് മരിച്ച കുഞ്ഞിലൊരാൾ എന്ന സങ്കടകരമായ വിവരവും പുറത്തുവരുന്നുണ്ട്.