KeralaTop News

‘പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റി, വി ഡി സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല’; തുറന്നുപറഞ്ഞ് കെ സുധാകരന്‍

Spread the love

പി വി അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിന്റെ ഭിന്നാഭിപ്രായം തുറന്നുപറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി വി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും അന്‍വറും തമ്മില്‍ തെറ്റിയതോടെ സഹകരണം നടക്കാതെ വന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഒരേ ശക്തിയെ എതിര്‍ക്കുന്നവര്‍ തമ്മില്‍ യോജിച്ച് മുന്നോട്ടുപോകണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍ പറയുന്നു. പി വി അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ സതീശനും അന്‍വറും തമ്മില്‍ തെറ്റിയത് വിനയായി. ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല അല്ലേ എന്ന് സുധാകരന്‍ ചോദിച്ചപ്പോള്‍ അവര്‍ മൗനം അവലംബിച്ചപ്പോള്‍ തുറന്ന് പറയാന്‍ നട്ടെല്ല് വേണമെന്ന് കൂടി നര്‍മ്മ രൂപത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും അതിനൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഇത് വലിയൊരു പ്രശ്‌നമായി പറഞ്ഞതല്ല. കോണ്‍ഗ്രസില്‍ വലിയ ഭിന്നതയെന്ന വാര്‍ത്ത ശരിയല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ താന്‍ പിന്തുണച്ചാല്‍ ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അന്‍വറുമായി ഇനി സഹകരിക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തീരുമാനമെടുക്കുകയായിരുന്നു.