KeralaTop News

‘കെ സുരേന്ദ്രൻ്റെ ക്ഷണം തമാശ; അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ്’; കെ മുരളീധരൻ

Spread the love

കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് എടുക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.

അമ്മയെ അനാവശ്യമായി ഒരു കാര്യത്തിലേക്കും വലിച്ചിഴക്കരുതെന്ന് കെ മുരളീധരൻ പറഞ്ഞു. കുടുംബത്തിന്റെ വിളക്കായിരുന്നു അമ്മയെന്നും വീട്ടിൽ വരുന്ന അതിഥകളെ എന്നും സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. അങ്ങനെയുള്ള അമ്മയെ ഒന്നിലേക്കും വലിച്ചിഴക്കരുതെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. അമ്മയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് സുരേന്ദ്രനോട് നന്ദി പറയുന്നുവെന്ന് മുരളീധരൻ പറഞ്ഞു.

ആട്ടും തുപ്പും സഹിച്ച് എന്തിനാണ് കോൺ​ഗ്രസിൽ നിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി‍ജെപിയിലേക്കുള്ള ക്ഷണത്തെ കെ മുരളീധരൻ തള്ളിയത്. ‌‌ചേലക്കരയിലും പാലക്കാടും പ്രചാരണത്തിന് ഇറങ്ങുന്നതിൽ തീരുമാനമായില്ലെന്ന് മുരളീധരൻ അറിയിച്ചു. അതേസമയം അൻവറിൻ്റെ ആവശ്യം പരിഗണിച്ച് യുഡിഎഫ് സ്ഥാനാർത്ഥികളെ മാറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അൻവർ വിലപേശൽ നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാടോ ചേലക്കരയിലോ അൻവറിന് സ്വാധീനം ഉണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പിന്തുണ നൽകിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരൻ പറഞ്ഞു. അതേസമയം സ്ഥാനാർത്ഥികളെ വെച്ച വിലപേശുന്നത് ശരിയല്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു സന്ധിക്കും തയാറാല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. കോൺഗ്രസിന് വേണ്ടാത്ത സ്ഥാനാർത്ഥിയാണെന്ന പ്രചാരണം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ പറഞ്ഞു.

സ്ഥാനാർത്ഥികളിൽ ഒരു മാറ്റവും വരുത്താൻ തയാറാല്ല. വിജയ സാധ്യതയില്ലാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത് യുഡിഎഫിനെ പരാജയപ്പെടുത്തുന്ന ഒരു വിഢിത്തരവും ഒരു സമുദായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതല്ലെന്നും കെ മുരളീധരൻ പറഞ്ഞു..