KeralaTop News

പി ജയരാജനും ഇപി ജയരാജനും സാധുക്കൾ; പിവി അൻവർ

Spread the love

പി ജയരാജനും ഇപി ജയരാജനും ഇക്കാര്യങ്ങളൊന്നും അറിയാത്ത സാധുക്കളാണെന്ന് പി വി അൻവർ എംഎൽഎ. പി ജയരാജനുമായി അവിശുദ്ധ ബന്ധമില്ലെന്നും ആരോപണങ്ങളിൽ പങ്കില്ലെന്നും അൻവർ പറഞ്ഞു. മനസാവാചാ ഇരുവരും ഇതൊന്നും അറിഞ്ഞിട്ടില്ലായെന്നും അൻവർ കൂട്ടിച്ചേർത്തു

എന്നാൽ ഏത് സംസ്ഥാന സമിതി അംഗവുമായാണ് ഗൾഫിൽ വെച്ച് കൂടി കാഴ്ച നടത്തിയത് എന്ന് അൻവർ വ്യക്തമാക്കട്ടെയെന്ന് പി ജയരാജൻ പ്രതികരിച്ചു. ഞാൻ ഗൾഫിൽ വെച്ച് അൻവറിനെ കണ്ടിട്ടില്ല, അൻവറിന് പിന്നിൽ താൻ ആണന്ന പ്രചരണം റേറ്റിങ് വർദ്ദിപ്പിക്കാനുള്ള നുണ പ്രചരണമാണെന്നും പി ജയരാജൻ പ്രതികരിക്കുകയുണ്ടായി.

കോടിയേരിയുടെ വിലാപ യാത്ര സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കൂട്ടായി തീരുമാനിച്ചത് എന്ന പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയും അൻവർ പറഞ്ഞു. കണ്ണൂരിൽ നിന്നുള്ള ഒരു സഖാവ് തന്നോട് പറഞ്ഞകാര്യം വാർത്ത സമ്മേളനത്തിൽ പങ്കുവെച്ചുവെന്നുള്ളൂ എന്നായിരുന്നു അൻവറിന്റെ മറുപടി.

ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങള്‍ എന്നെ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും പ്രകടനവും കല്ലേറും എല്ലാം പ്രതീക്ഷിച്ചാണ് നിൽക്കുന്നത്, എന്നെ പൂമെത്തയിൽ കൊണ്ടുനടക്കുമെന്ന് ഞാൻ കരുതുന്നില്ല.

മുഖ്യമന്ത്രി പറഞ്ഞ 188 കേസുകളും അന്വേഷിക്കാൻ കേരളത്തിലെ നിലവിലുള്ള സിറ്റിംഗ് ജഡ്ജിയുടെ അധ്യക്ഷതയിൽ സിപിഐഎമ്മും മുഖ്യമന്ത്രിയും തയ്യാറുണ്ടോ? എഡിജിപിയുടെ ഗുണ്ടകളായ പൊലീസിനെ വെച്ച് എന്റെ പേരിൽ കള്ളക്കടത്തിന് കൂട്ടുനിന്നുവെന്ന് പറഞ്ഞ് കേസുണ്ടാക്കാനുള്ള ശ്രമമാണോ അവർ നടത്തുന്നത് അതാണോ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കുക അൻവർ ചോദിച്ചു.