Kerala

ഗുണ്ടാ വിരുന്നിൽ ഡിവൈഎസ്‍പി: മഞ്ഞുമലയുടെ അഗ്രം മാത്രം, പൊലീസ് എത്രത്തോളം ജീർണിച്ചു എന്നതിന് തെളിവ്: ചെന്നിത്തല

Spread the love

തിരുവനന്തപുരം: ഗുണ്ടാ സല്‍ക്കാരത്തില്‍ ഡി വൈ എസ് പിയും പൊലീസുകാരും പങ്കെടുത്ത സംഭവം പൊലിസ് സേന ഇപ്പോള്‍ എത്രത്തോളം ജീര്‍ണ്ണിച്ചു എന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. പൊലീസിന്റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടവര്‍ തന്നെ ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരേയും അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നു. ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇവിടെ ഡി ജി പിയുണ്ടോ എന്ന് സംശയമാണ്. ആരാണ് ഡി ജി പി എന്ന് ആര്‍ക്കും അറിയില്ല. ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പൊലീസിലെ ഉന്നതരില്‍ ചിലര്‍ അവരുമായി ആര്‍ത്തുല്ലസിച്ച് നടക്കുന്നു. അറിയപ്പെടുന്ന ഗുണ്ടകള്‍ എല്ലാം ജയിലിന് പുറത്താണ്. ഇവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയിലെ ഉന്നതരുമായി അടുപ്പമുണ്ട്. ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം ഇത്രത്തോളം വ്യാപകമാകാന്‍ കാരണം അതാണ്. ഗുണ്ടകളും ഇവരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ക്രമസമാധാന നില വന്‍ തകര്‍ച്ചയിലാണ്. ഗ്രാമങ്ങളില്‍ പോലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു. 142 കൊലപാതകങ്ങള്‍ ഈ വര്‍ഷം ഇതുവരെ നടന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് 1880 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 180 ഗുണ്ടകളെയാണ് പിടിക്കാനായത്. ബാക്കുള്ളവരെ എന്തുകൊണ്ട് പിടിച്ചില്ല. തലസ്ഥാനത്ത് പോലും ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ഗുണ്ടാ ആക്രമണം നിരന്തരം ഉണ്ടാകുന്നു. ഭയം കൂടാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. യു ഡി എഫ് ഭരണകാലത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കണം. പൊലീസ്-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഭരണപക്ഷത്തിന്‍റെ ഇടപെടല്‍ കാരണം കാര്യക്ഷമതയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥള്‍ വെറും നോക്കുകുത്തികളായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.