NationalTop News

യെച്ചൂരിയെ അന്ത്യയാത്രയിലും അനുഗമിച്ച് സീമ ചിസ്തി

Spread the love

സീതാറാം യെച്ചൂരിയുടെ കൂടെ അന്ത്യയാത്രയിലുടനീളം സീമ ചിസ്തി ഉണ്ടായിരുന്നു. വസന്ത് കുഞ്ചിലെ ആ ചെറിയ വീട്ടില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനിലേക്ക് യെച്ചൂരിയെ കൊണ്ടുപോകുമ്പോള്‍ മൃതദേഹം ചുമന്ന് പുറത്തേക്കിറക്കാന്‍ സഹായിക്കുന്നവരില്‍ സീമയുമുണ്ട്. അന്ത്യയാത്രയിലുടനീളവും മൃതദേഹം എയിംസിന് കൈമാറുന്ന വേളയിലും സീമ യെച്ചൂരിയെ അനുഗമിച്ചു. ജീവിത പങ്കാളിയിലുമുപരി യെച്ചൂരിയുടെ സമര സഖാവ് കൂടിയായി സീമയെ വിശേഷിപ്പിക്കാം.

പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് സീമ ചിസ്തി. ദ വയറിന്റെ എഡിറ്ററാണ്. നേരത്തെ ബിബിസി ഹിന്ദി സര്‍വീസിന്റെ ഡല്‍ഹി എഡിറ്റര്‍ ആയിരുന്നു. അതുപോലെ തന്നെ ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റെസിഡന്റ് എഡിറ്റര്‍ കൂടി ആയിരുന്നു. സ്‌കൂപ്പ് വൂപ്പ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാമ്പത്തികമായി തന്നെ പിന്തുണയ്ക്കുന്ന ഭാര്യയെ കുറിച്ച് യെച്ചൂരി പറഞ്ഞിരുന്നു.

യെച്ചൂരിയുടെ ആഗ്രഹം പോലെ തന്നെ മൃതദേഹം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയിലെ എകെജി ഭവനില്‍ നിന്നും വന്‍ ജനാവലിയോടെ വിലാപയാത്രയായാണ് മൃതദേഹം എയിംസില്‍ എത്തിച്ചത്. പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ സിപിഐഎം പിബി അംഗങ്ങളും വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും അടക്കം വന്‍ ജനക്കൂട്ടം അനുഗമിച്ചിരുന്നു.