KeralaTop News

പൊലീസ് ഉദ്യോ​ഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; പിവി അൻവറുമായുള്ള ഒത്തുതീർപ്പെന്ന് സംശയം

Spread the love

മലപ്പുറം: മലപ്പുറത്ത് എസ്.പിയെ അടക്കം ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയത് പിവി അൻവറും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പാണെന്ന് സംശയം.അൻവറിന്‍റെ അനിഷ്ടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാറ്റിയപ്പോഴും ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എം.ആർ അജിത് കുമാറിന് ഇപ്പോഴും സർക്കാറിന്‍റെ സംരക്ഷണമാണ്.

എസ്.പിയെയും 16 ഡിവൈഎസ്പിമാരെയും അടക്കം കൂട്ട സ്ഥലമാറ്റമാണ് മലപ്പുറത്തെ പോലീസിൽ സർക്കാർ നടത്തിയത്. പിവി അൻവറിന്‍റെ അനിഷ്ടത്തിന് ഇരയായവരാണ് സ്ഥലം മാറ്റപ്പെട്ട ഉന്നത് ഉദ്യോഗസ്ഥർ. ജില്ലാ പോലീസ് മേധാവി ആയ എസ് ശശിധരനെതിരെ പിവി അൻവറിനുള്ളത് താരതമ്യേന കുറഞ്ഞ പരാതി മാത്രമായിരുന്നു. തന്‍റെ പാർക്കിലെ ടൺകണക്കിന് ഭാരമുള്ള ഇരുമ്പ് റോപ്പ് രാത്രിയിൽ സംഘടിതമായി മോഷണം പോയതിൽ പരാതി നൽകിയിട്ടും അന്വേഷിക്കാൻ പോലീസ് തയ്യാറിയില്ലെന്നാണ് എസ്.പി ക്ക് എതിരായ പരാതി.

പോലീസ് ക്വാർട്ടേഴ്സിൽ മരം മുറി നേരിട്ട് പരിശോധിക്കാൻ എത്തിയ അൻവറിനെ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പോലീസ് തടഞ്ഞതും എസ് ശശിധരനോടുള്ള അൻവറിന്‍റെ അനിഷ്ടത്തിന് കാരമായിരുന്നു. അന്ന് ക്യാമ്പ് ഓഫീസിന് മുന്നിൽ ഒറ്റയാൻ സമരം ചെയ്തിട്ടും നടപടിയെടുക്കാതിരുന്ന സർക്കാർ ഇപ്പോൾ എസ്.പിയെ അടക്കം എല്ലാവരെയും സ്ഥലം മാറ്റി. അപ്പോഴും എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുക്കാതെ സർക്കാർ സംരക്ഷിച്ചു നിർത്തുന്നതെന്തിനെന്നതാണ് ചോദ്യം.

അജിത് കുമാറിനെതിരെ ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. സ്ഥലം മാറ്റപ്പെട്ടവരേക്കാൾ അൻവറിന്‍റെ പരാതിയിൽ ഗൗരവമുള്ള പ്രശനം ഉണ്ടായത് എഡിജിപിയ്ക്കും പി ശശിയ്ക്കുമെതിരായ പരാതിയിലായിരുന്നു. എന്നാൽ മലപ്പുറം എസ്.പി അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലം മാറ്റി തൽക്കാലം അൻവറിനെ തണുപ്പിക്കുക എന്നതാണ് സർക്കാർ നീക്കത്തിന് പിന്നിലെന്നാണ് സൂചന.