NationalTop News

ടിഫിനിൽ ബിരിയാണി കൊണ്ടുവന്ന വിദ്യാർഥിയെ സ്കൂളിൽ നിന്ന് പുറത്താക്കി

Spread the love

ഉത്തർപ്രദേശിൽ ഉച്ചഭക്ഷണമായി ബിരിയാണി കൊണ്ടുവന്ന ഏഴുവയസ്സുകാരനെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. അമരോഹ ജില്ലയിലെ ഹിൽട്ടൺ കോൺവെൻ്റ് സ്കൂൾ പ്രിൻസിപ്പൽ അവിനിഷ് കുമാർ ശർമ്മയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. പുറത്താക്കപ്പെട്ട വിദ്യാർഥിയുടെ അമ്മയും അവിനിഷ് കുമാർ ശർമ്മയുമായി ഇതേച്ചൊല്ലി നടന്ന തർക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടർന്നാണ് ജില്ലാ സ്കൂൾ ഇൻസ്പെക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. മുസ്ലിം കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന വിദ്യാർഥിയെക്കുറിച്ച് പ്രിൻസിപ്പൽ വർഗീയചുവയോടെ സംസാരിച്ചതും നാലര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്.

നോൺ വെജ് ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ പഠിപ്പിക്കില്ല. ഇത്തരം ഭക്ഷണത്തിലൂടെ മത പരിവർത്തനമാണ് ഉദ്ദേശിക്കുന്നത്. വളർന്നതിന് ശേഷം ക്ഷേത്രങ്ങൾ തകർക്കുന്ന കുട്ടികളെ പഠിപ്പിക്കില്ല തുടങ്ങിയ രീതിയിലുള്ള വർഗീയ ചുവയുള്ള സംഭാഷണമാണ് അവിനിഷ് കുമാർ ശർമ്മ നടത്തിയത്. പ്രിൻസിപ്പലിൻ്റെ ആരോപണങ്ങളോട് അവന് ഇത്തരം വെറുപ്പിൻ്റെ ഭാഷയറിയില്ല, അവൻ നിഷ്കളങ്കനാണ് എന്ന് അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. ബിരിയാണി കൊണ്ടുവന്ന കുട്ടിയെ വളരെ മോശമായി സംസാരിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തതായി വിദ്യാർഥി വീട്ടിലറിയിച്ചതിനേത്തുടർന്നാണ് താൻ സ്കൂളിലെത്തിയതെന്നും അമ്മ പറയുമ്പോൾ പുറത്തുപോയില്ലെങ്കിൽ സെക്യൂരിറ്റിയെ വിളിക്കുമെന്ന് പറഞ്ഞ് അവിനിഷ് കുമാർ ശർമ്മ ഭീഷണിപ്പെടുത്തി.

വീഡിയോ വൈറലായതോടെ ബേസിക് ശിക്ഷാ അധികാരിയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിച്ചു. എന്നാൽ വിദ്യാർഥിയെ മർദ്ദിച്ചില്ലെന്നും കമ്പ്യൂട്ടർ റൂമിൽ മറ്റൊരു ടീച്ചറുടെ സാന്നിധ്യത്തിൽ കുട്ടിയോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പാലിൻ്റെ വാദം. ക്യാമ്പസിനുള്ളിലെ ക്ഷേത്രം അശുദ്ധമാക്കുകയും മറ്റ് കുട്ടികൾക്ക് ബിരിയാണി നൽകാൻ ശ്രമിക്കുകയും ചെയ്തെന്നും പ്രിൻസിപ്പൽ ആരോപിച്ചു. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് അമരോഹ മുസ്ലിം കമ്മിറ്റി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മെമോറാണ്ടം നൽകി.