KeralaTop News

‘വെളിപ്പെടുത്തലുകൾ ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ളതാകരുത്’; നടി രേവതി

Spread the love

ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല വെളിപ്പെടുത്തലുകളെന്ന് നടി രേവതി. മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു… അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിത് രേവതി പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ ന​ഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം താരം നിഷേധിച്ചു. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്’, രേവതി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രാജിവെച്ച് സ്വന്തം ഉത്തരവാദിത്തങ്ങളില്‍‌ നിന്ന് ഒളിച്ചോടുന്ന പ്രവണത നല്ലതാണോ എന്നും രേവതി ചോദിക്കുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും താൻ എങ്ങും ഒളിച്ചോടിയിട്ടിലായെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് … അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണ്. എല്ലാവര്ക്കും തുറന്നു സംസാരിക്കാൻ സാധിക്കുന്ന വേദിയാകണം ഇതെന്നും മോഹൻലാൽ പറഞ്ഞു.