KeralaTop News

വയനാട് ഉരുൾ പൊട്ടൽ; ദുരന്തമേഖലയിൽ ഇനി എന്ത്? വിദഗ്ധസംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും

Spread the love

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ദുരന്തമേഖലയിലെ തുടർപ്രവർത്തനങ്ങൾ. ദുരന്തബാധിതരായി ക്യാമ്പുകളിൽ കഴിയുന്നത് 97 കുടുംബങ്ങൾ മാത്രമെന്ന് സർക്കാർ അറിയിച്ചു.

ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്. പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞിരുന്നു. ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണെന്ന് ജോൺ മത്തായി വ്യക്തമാക്കി. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്ന് ജോൺ മത്തായി പറഞ്ഞു.

സുരക്ഷിതവും സുരക്ഷിതവുമല്ലാത്ത മേഖലകളെ ചൂണ്ടിക്കാണിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന് വീടുകൾ ഇരിക്കുന്ന ഭാഗം ആപൽക്കരമായ സാഹചര്യമാണ്. അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജോൺ മത്തായി പറ‍ഞ്ഞു. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തിയത്.