Kerala

സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം, ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും’; ഗവർണർ

Spread the love

തൃശൂർ‌: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ​ഗവർണർ പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ​ഗവർണർ.

സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരുടെ സഹായമാണ് ഒഴുകിയെത്തുന്നത്. ശരി തെറ്റുകൾ വിലയിരുത്തേണ്ട സാഹചര്യമല്ല. ദുരന്ത മുഖത്താണ് നാം നിൽക്കുന്നതെന്നും ​ഗവർണർ പറഞ്ഞു.

വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു. അഞ്ച് പേർ അടങ്ങുന്ന വിദഗ്ധ സംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങൾ സന്ദർശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചതെന്നും വയനാട്ടിൽ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു.

വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്നലെ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.