Top NewsWorld

ഏഥൻസിൽ കാട്ടുതീ പടരുന്നു, മാറ്റിപ്പാർപ്പിച്ചത് ആയിരങ്ങളെ, കൊടും ചൂടിൽ സഹായമെത്തിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ

Spread the love

ഏഥൻസ്: ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നിരവധി വീടുകൾ കത്തി നശിച്ചു. ചരിത്രനഗരമായ മാരത്തോണിൽ കാട്ടുതീയിൽ വ്യാപകനാശം. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാൻ നാല് യൂറോപ്യൻ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുമെന്ന് വിശദമാക്കിയിരിക്കുന്നത്.

പ്രാദേശികരായ 650 അഗ്നിരക്ഷാ പ്രവർത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയൽ ഫയർ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും കാട്ടു തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഇത്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ പ്രവർത്തകർ ഗ്രീസിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഗ്രീസിൽ കാട്ടുതീ പടർന്ന് പിടിച്ചത്. ഏഥൻസിൽ നിന്ന് വെറും പത്ത് മൈൽ മാത്രം അകലെയുള്ള പെന്റെലിയിലാണ് കാട്ടുതീ പടർന്ന് പിടിച്ചിട്ടുള്ളത്. ഉഷ്ണ തരംഗം ശക്തമാവുന്നതിനിടയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നത് ഗ്രീസിൽ പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം മാത്രം 20 പേരാണ് രാജ്യത്തുണ്ടായ കാട്ടുതീയിൽ കൊല്ലപ്പെട്ടത്. 2018ൽ നൂറിലേറെ പേരാണ് ഗ്രീസിലെ മാൾടിയിൽ കാട്ടുതീയിൽ കൊല്ലപ്പെട്ടത്. ഗ്രീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ മാസങ്ങളായാണ് ജൂൺ, ജൂലൈ മാസങ്ങൾ കടന്ന് പോവുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലും കനത്ത ചൂട് തുടരുകയാണ് ജർമ്മനിയിൽ ഉഷ്ണതരംഗം ശക്തമായി. താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പിന്നാലെ തെരുവുകളിൽ കഴിയുന്നവർക്കായി താൽകാലിക താമസസ്ഥലം സന്നദ്ധ സംഘടനകൾ ഒരുക്കി നൽകുന്നുണ്ട്. ഇതിനിടയിൽ വീണ് കിട്ടിയ അവസരം മുതലാക്കുന്നുണ്ട് സർഫിംഗ് പ്രേമികൾ. വേനൽക്കാല ഉല്ലാസങ്ങൾക്കും ആളുകൾ പലയിടങ്ങളിലും എത്തുന്നുണ്ട്. ഇറ്റലിയിലും ബ്രിട്ടനിലും ചൂട് അസഹനീയമായ അവസ്ഥയാണുള്ളത്.