NationalTop News

ഹിൻഡൻബർഗ് റിപ്പോർട്ട്: കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം: സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ഉണ്ടാകില്ല

Spread the love

ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ഉണ്ടാകില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി ആവശ്യം സർക്കാർ അംഗീകരിക്കില്ല. ഹിൻഡൻ ബർഗിന്റേത് ഗൂഢാലോചന എന്നാണ് സർക്കാർ ആരോപണം. അതേസമയം അദാനി ഗ്രൂപ്പിൽ പണം എത്തിച്ച നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് ആരോപണം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം.

വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ഇന്ത്യ മുന്നണി. സെബിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നു. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നെന്ന് വിമർശനം. സെബി ചെയർപേഴ്സൺ എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി രംഗത്ത് വന്നു. അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചെന്നാണ് വിശദീകരണം. ഓഹരി വിപണിയുടെ സുതാര്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സെബി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളിൽ മാധബിയും ഭർത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.