Friday, May 15, 2026
NationalTop News

മാധബി ബുച്ചിനെ വിടാതെ വീണ്ടും ഹിൻഡൻബർഗ്, സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരം പുറത്ത് വിടുമോയെന്ന് ചോദ്യം

Spread the love

ദില്ലി : സെബി ചെയര്‍പേഴ്സൺ മാധബി ബുച്ചിനെതിരെ വീണ്ടും ഹിൻഡൻ ബർഗ്. ഏത് അന്വേഷണത്തെയും നേരിടാൻ മാധബി തയ്യാറാകുമോയെന്നും സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങൾ പുറത്ത് വിടുമോയെന്നും ചോദ്യം. റിപ്പോർട്ടിൽ ഉന്നയിച്ച വാദങ്ങളെ പലതും മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.

അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. സെബി ചെയര്‍ പേഴ്സണിനെ കുരുക്കുകയും അതു വഴി അദാനിയെ തന്നെ വീണ്ടും വെളിച്ചത്ത് കൊണ്ടുവരികയുമാണ് ഹിന്‍ഡന്‍ ബർഗിന്റെ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട്.

അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടക്കുമ്പോള്‍ ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍ പേഴ്സൺ മാധബി ബൂച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിഴൽ സ്ഥാപനങ്ങൾ ഏതെന്ന് കണ്ടെത്താൻ സെബിക്കായില്ലെന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ നിഴല്‍ കമ്പനികളെ കുറിച്ച് സെബി ചെയർപേഴ്സണ് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ശക്തമാകുന്നത്
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സെബി ചെയര്‍പേഴ്സണെതിരായ ഹിന്‍ഡന്‍ ബര്‍ഗില്‍ സുപ്രീംകോടതി ഇടപടെലെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാല പുതിയ വെളിപ്പെടുത്തലില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇതുവരെ ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമായെന്നും രാഹുല്‍ പറഞ്ഞു.

ആരോപണങ്ങള്‍ തള്ളിയ സെബി, അദാനിക്കെതിരായ എല്ലാ ആക്ഷേപങ്ങളിലും അന്വേഷണം നടത്തിയിട്ടുണ്ടെന്നും വൈകാതെ പൂര്‍ത്തിയാകുമെന്നും വിശദീകരിച്ചു. സെബി ചെയര്‍പേഴ്സണ്‍ മാധബി ബൂച്ചും, അദാനി ഗ്രൂപ്പും ആരോപണം തള്ളിയിരുന്നു.