Kerala

ദുരന്തഭൂമിയിൽ ഇന്നും ജനകീയ തെരച്ചിൽ; ക്യാമ്പിലുള്ളവരും പങ്കെടുക്കും, ഇനി കണ്ടെത്താനുള്ളത് 126 പേരെ

Spread the love

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. തെരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്.

പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തെരച്ചില്‍ തുടങ്ങും. രാവിലെ ഒന്‍പത്
മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.

അതേസമയം, വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. അഞ്ചു പേർ അടങ്ങുന്ന വിദഗ്ധ സംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങൾ സന്ദർശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചതെന്നും വയനാട്ടിൽ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു.
തെരച്ചിൽ, കെട്ടിടാവശിഷ്ടം നീക്കൽ, ക്യാംപുകൾ തുടരാനുള്ള സഹായം എന്നിവ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പുനർനിർമ്മാണം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ സഹായം നൽകുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. പ്രദേശം സന്ദ‍ര്‍ശിച്ച് ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഉരുൾപ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളിൽ കൂടുതൽ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നൽകും. തിങ്കളാഴ്ച ഡൗൺസ്ട്രീം കേന്ദ്രീകരിച്ച് പൂർണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുൾപ്പൊട്ടൽ മേഖലയിൽ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.
വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്നലെ കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദ‍ര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി. മുൻ നിശ്ചയിച്ചതിനേക്കാൾ 2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് മോദിയുടെ മടക്കം.