National

ജമ്മുകശ്മീരിൽ അനന്തനാഗിന് പിന്നാലെ കിഷ്ത്വറിലും ഏറ്റുമുട്ടൽ, ഭീകര‍ര്‍ക്കായി തിരച്ചിൽ തുടരുന്നു

Spread the love

ദില്ലി : ജമ്മു കശ്മീരിലെ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അനന്തനാഗിലും ജമ്മുവിലെ കിഷ്ത്വറിലുമാണ് ഏറ്റുമുട്ടൽ. അനന്തനാഗിൽ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നാട്ടുകാരനും മരിച്ചു.

ജമ്മുകശ്മീരിൽ സ്ഥിതി സങ്കീർണമായി തുടരുകയാണ്. അനന്തനാഗിന് പിന്നാലെയാണ് ജമ്മുവിലെ കിഷ്ത്വറിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ഇവിടെ രണ്ട് ഭീകരരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ഊർജ്ജിത നടപടി തുടരുകയാണ്. ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം സേന പൂർണ്ണമായി വളഞ്ഞു.

അനന്തനാഗിലും ഏറ്റുമുട്ടൽ തുടരുകയാണ്. കൊക്കർനാഗിലെ അഹ്‌ലൻ ഗഗർമണ്ഡു വനമേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. ഡോഡ മേഖലയിൽ കഴിഞ്ഞ മാസം സൈന്യത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരാണ് അനന്തനാഗിൽ ഒളിച്ചിരിക്കുന്നത്. ഇവർ കൊക്കർനാഗ് മേഖലയിലേക്ക് കടന്നതായി സേനക്ക് വിവരം കിട്ടിയതോടെയാണ് ഇന്നലെ തെരച്ചിൽ തുടങ്ങിയത്.

ഏറ്റുമുട്ടലിൽ ഹവീൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ്മ എന്നിവർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ ഒരു നാട്ടുകാരനും മരിച്ചു. രണ്ട് നാട്ടുകാരുടെ നില ഗുരുതരമായി തുടരുകയാണ്. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ആഴ്ച്ച നേരിട്ട് വിലയിരുത്തിയിരുന്നു.സംഘത്തിന് സന്ദർശനത്തിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ