National

ബെറ്റിങ് ആപ്പ്: രൺബീർ കപൂറിന് പിന്നാലെ കൂടുതൽ താരങ്ങൾക്ക് ഇഡി സമൻസ്

Spread the love

മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടുതൽ ബോളിവുഡ് താരങ്ങൾക്ക് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹാസ്യനടൻ കപിൽ ശർമ്മ, നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, ശ്രദ്ധ കപൂർ എന്നിവർക്കാണ് സമൻസ് അയച്ചത്. ഒക്ടോബർ 4ന് നടൻ രൺബീർ കപൂറിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കപിൽ ശർമ്മ, ഹുമ ഖുറേഷി, ഹിന ഖാൻ എന്നിവർക്ക് അന്വേഷണ ഏജൻസി സമൻസ് അയച്ചത്. ശ്രദ്ധ കപൂറിനോട് ഇന്ന് ഹാജരാകണമെന്നാണ് നിർദ്ദേശം. നടൻ രൺബീർ കപൂർ ഇന്ന് റായ്പൂരിലെ ഓഫീൽ ഏജൻസിക്ക് മുമ്പാകെ ഹാജരാകേണ്ടതായിരുന്നു. എന്നാൽ താരം രണ്ടാഴ്ചത്തെ സമയം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുത്താനാണ് ഏജൻസി താരങ്ങളെ വിളിപ്പിച്ചിട്ടുള്ളത്. കൂടാതെ ആപ്പിന്റെ പ്രൊമോട്ടർമാരുമായുള്ള പണമിടപാടും ഫണ്ട് സ്വീകരണ രീതിയും വിശദമായി പരിശോധിക്കും. കേസിൽ 17 ലധികം ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും വാതുവെപ്പിൽ നിന്ന് സമ്പാദിച്ച പണം സെലിബ്രിറ്റികൾക്ക് നൽകാനായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇഡി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ബോളിവുഡ്, ടോളിവുഡ് അഭിനേതാക്കളും കായികതാരങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം എ-ലിസ്റ്റ് ആളുകള്‍ നിരീക്ഷണത്തിലാണ്. ഈ പേരുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം രൺബീർ കപൂറാണെന്നും സോഷ്യൽ മീഡിയയിൽ ആപ്പിനായി പരസ്യത്തില്‍ അഭിനയിച്ചെന്നും ആരോപിക്കപ്പെടുന്നു.