Kerala

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

Spread the love

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി. പ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിലയിരുത്തി.

വയനാട്ടിലെ അപകടമേഖയില്‍ 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുതും വലുതുമായി ഉരുള്‍പൊട്ടലുകളുണ്ടായി. മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ എഴ് കി.മീ ദുരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയിലാണുള്ളതെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ നാനൂറിലേറെ പേരാണ് മരിച്ചത്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് നാട്ടുകാരുടേയും ദുരന്തത്തെ അതിജീവിച്ചവരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവസ്ഥലം സന്ദര്‍ശിച്ച് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.