Sports

ഇടിക്കൂട്ടിൽ ഇന്ത്യക്ക് വീണ്ടും ഇരുട്ടടി, നിഷാന്ത് ദേവ് ക്വാർട്ടറിൽ പുറത്ത്; വന്‍ ചതി നടന്നെന്ന് ആരോപണം

Spread the love

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇടിക്കൂട്ടില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇന്നലെ രാത്രി വൈകി നടന്ന 71 കിലോ വിഭാഗം പുരുഷ വിഭാഗം ബോക്സിംഗ് ക്വാർട്ടറിൽ ഇന്ത്യയുടെ നിഷാന്ത് ദേവിന് മെക്സിക്കൻ താരം മാർകോ വെർദെയോട് തോറ്റ് പുറത്തായി. ആദ്യ റൗണ്ടിൽ 4-1ന്‍റെ ലീഡ് നേടിയ ശേഷം ആയിരുന്നു ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ നിഷാന്തിന്‍റെ ഞെട്ടിക്കുന്ന തോൽവി.

ആദ്യ റൗണ്ടില്‍ ലീഡെഡടുത്തെങ്കിലും രണ്ടാം റൗണ്ടില്‍ നിഷാന്തിന്‍റെ ലീഡ് കുറക്കാന്‍ വെര്‍ദെക്കായി. രണ്ടാം റൗണ്ടില്‍ 3-2ന് വെര്‍ദെക്ക് അനുകൂലമായിരുന്നു അഞ്ച് ജഡ്ജിമാരുടെ തീരുമാനം. അവസാന റൗണ്ടുകളില്‍ ഇരു താരങ്ങളും ക്ഷീണിതരായി കാണപ്പെട്ടെങ്കിലും നിഷാന്തിനുമേല്‍ നിര്‍ണായക പഞ്ചുകളുമായി അവസാനം ലീഡെടുത്ത് വെര്‍ദെ വിജയം കൈക്കലാക്കി.

നേരത്തെ 2021ലെ ലോക ചാമ്പ്യൻഷിപ്പില്‍ വെര്‍ദെയെ തോല്‍പ്പിച്ചിരുന്നതിനാല്‍ പാരീസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു നിഷാന്ത്. നിഷാന്ത് കൂടി പുറത്തായതോടെ പാരീസ് ഒളിംപിക്സ് ബോക്സിംഗില്‍ ഇനി ഇടിക്കൂട്ടില്‍ ഇന്ത്യൻ പ്രതീക്ഷയായി ഇനി അവശേഷിക്കുന്നത് ലോവ്ലിന ബോര്‍ഗോഹെന്‍ മാത്രമാണ്. ഇന്ന് നടക്കുന്ന വനിതകളുടെ 75 കിലോ ക്വാർട്ടർ ഫൈനലില്‍ ലോവ്ലിന ബോർഗോഹെയ്ൻ ചൈനയുടെ ലി ക്യാനിനെ നേരിടും.