Kerala

എന്റെ പിതാവ് മരിച്ചപ്പോൾ തോന്നിയതെന്തോ അതിപ്പോൾ തോന്നുന്നു, ഇവിടെ കുട്ടികൾക്ക് പിതാവിനെ മാത്രമല്ല, മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടു: രാഹുൽ ഗാന്ധി

Spread the love

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമെന്ന് രാഹുൽ ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ കുട്ടികൾക്ക് പലർക്കും പിതാവിനെ മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടുവെന്നും അവരുടെ വേദന വളരെ വലുതാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്നെ സംബന്ധിച്ച് പ്രയാസമേറിയ ദിവസമാണെന്നും രാജ്യം മുഴുവൻ വയനാടിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

സഹോദരി പ്രിയങ്കാ ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ‌ക്കൊപ്പം നിൽക്കണമെന്നും എല്ലാ ജനങ്ങളേയും പുനരധിവസിപ്പിക്കണമെന്നും പ്രിയങ്കാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിൽ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നവർക്കും ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുന്നവർക്കും തന്റെ നന്ദി അറിയിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. തന്നെ സംബന്ധിച്ച് വയനാട്ടിൽ നടന്നത് ദേശീയ ദുരന്തം തന്നെയാണ്. കേന്ദ്രസർ‌ക്കാർ ‌എന്ത് തീരുമാനിക്കുന്നുവെന്ന് നോക്കാം. ഈ സമയത്ത് രാഷ്ട്രീയ വിഷയങ്ങൾ‌ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വയനാട്ടിലെ ജനങ്ങൾക്ക് സഹായം ആവശ്യമാണ്. അതിന് രാജ്യമാകെ ഒപ്പം നിൽക്കുമെന്ന് താൻ കരുതുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും നേതാവ് രാഹുൽ ഗാന്ധി ഉറപ്പുനൽകിയിരുന്നു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും സംസാരിച്ച് രാഹുൽ സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ രാഹുലും പ്രിയങ്കയും സന്ദർശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.