Kerala

മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Spread the love

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. സിഎംആർല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമാണ് നിലപാട്.

അതേസമയം, മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായാണ് ജസ്റ്റിസ് നവീൻ ചൌള അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റിയത്. മാസപ്പടി ഇടപാട് ആദായ നികുതി ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ പറയുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി പരിഗണിക്കും.