National

കോച്ചിംഗ് സെൻ്ററിലെ ദുരന്തം; ലൈബ്രറിയും ക്ലാസ്റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായി, പ്രതിഷേധവുമായി വിദ്യാർഥികൾ

Spread the love

ദില്ലി: കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദില്ലി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.

അതേസമയം, റാവൂസ് കോച്ചിംഗ് സെൻ്ററിന് മുന്നിൽ ഇന്നും വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധം. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ പേര് വിവരങ്ങൾ പുറത്തു വിടുക, എഫ്ഐആർ കോപ്പി ലഭ്യമാക്കുക, സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഓടകൾ കാര്യക്ഷമമാക്കുക, മരിച്ചവർക്ക് 1 കോടി രൂപ സഹായധനം, മേഖലയിലെ വാടക നിരക്കുകൾ നിയമ വിധേയമാക്കുക, ബെസ്‌മെൻ്റിലെ ക്ലാസ് മുറികൾ, ലൈബ്രറികൾ പൂർണമായും അടച്ചു പൂട്ടുക, കോച്ചിംഗ് സെൻററുകൾക്ക് മുന്നിൽ സുരക്ഷാ മുൻകരുതൽ നടപടികൾ പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ ആവശ്യം.