Kerala

വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി വീണു; ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

Spread the love

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മരം കടപുഴകി വീണ് കോഴിക്കോട് 4 വീടുകളും പാലക്കാട് ധോണിയിൽ ഒരു വീടും തകർന്നു. ചുഴലിയിൽപ്പെട്ട കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു.

കോഴിക്കോട് കുതിരവട്ടം പൊറ്റമ്മൽ മേഖലയിൽ ശക്തമായ കാറ്റ് വ്യാപക നാശനഷ്ടം വിതച്ചു. കുതിരവട്ടം സ്വദേശി മോഹനന്റെ വീട് പൂർണമായും തകർന്നു. കുറ്റ്യാടി , നാദാപുരം മേഖലയിലും വലിയ നാശമാണ് ഉണ്ടായിട്ടുള്ളത്. പുഴ മൂലയ്ക്കൽ നാരായണന്റെ വീട് പൂർണമായും തകർന്നു. നാരായണന്റെ മകൾ സ്വപ്നയ്ക്ക് പരുക്കേറ്റു. താമരശ്ശേരി മേഖലയിലും അതിശക്തമായ കാറ്റാണ് വീശിയത്. മരങ്ങൾ പൊട്ടിവീണ് 2 വീടുകൾ ഭാഗികമായി തകർന്നു.

കൊയിലാണ്ടി ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയി അപകടത്തിൽപെട്ട 45 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ചുഴലിയിൽപെട്ട് മൂന്ന് വള്ളങ്ങൾ തകർന്നു. മരം വീണ് പാലക്കാട് -ധോണി മൂലംപാടം സ്വദേശി പൊന്നന്റെ വീട് ആണ് തകർന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വയനാട്ടിൽ ശക്തമായ കാറ്റിൽ വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂര പറന്നുപോയി.

കൊല്ലം ഭരണിക്കാവ് ജെ എം എച്ച് എസ് സ്കൂളിന് മുന്നിൽനിന്ന കൂറ്റൻ മരം ഒടിഞ്ഞ് വീണു. സ്കൂൾ വിടുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് അപകടം എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.