Kerala

‘സുരേഷ് ഗോപി ‘റീൽ ഹീറോ’ മാത്രമാകരുത്, സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം’: സിറോ മലബാർ സഭ അൽമായ ഫോറം

Spread the love

തൃശൂർ എം.പി. ശ്രീ സുരേഷ് ഗോപി ‘റീൽ ഹീറോ’ മാത്രമാകരുതെന്ന് സിറോ മലബാർ സഭ അൽമായ ഫോറം. സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം. വളരെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാർ പാർലിമെന്റിലേക്ക് വിജയിപ്പിച്ചു വിട്ടത്. സംസ്ഥാനത്തിന് സുരേഷ് ഗോപിയടക്കം രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേന്ദ്ര ബജറ്റിൽ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് കേരള ജനതയെ വൻ നിരാശയിലാഴ്ത്തുന്നു. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തിലെ വാക്കുകൾ പാഴ്‌വാക്കുകളായി. നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ വോട്ടുകളാണ് കൂടുതൽ കിട്ടിയതെന്ന് സുരേഷ് ഗോപി മനസിലാക്കണമെന്നും സീറോ മലബാർ സഭാ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നിൽ കാര്യമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തൃശൂർ എം.പി. ശ്രീ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ചില നടന്‍മാര്‍ക്ക് നിരവധി ആരാധകരുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോ പരിവേഷമാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് പലപ്പോഴും ഇത്തരം നടന്മാർ ഭരണാധികാരികളായതും. തൃശൂർ ലോക്സഭാമണ്ഡലത്തോട് പോലും നീതി കാണിക്കാൻ കേന്ദ്ര ബജറ്റിനായില്ല.തൃശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികൾ വരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ജനങ്ങൾ നോക്കിയിരുന്നത്. .അതിലൊന്നാണ് ടൂറിസം സ്പിരിച്വൽ സർക്യൂട്ട്.എയിംസിന്റെ പ്രഖ്യാപനം തൃശൂരിലേക്കാകുമോ എന്ന പ്രതീക്ഷയും തീർന്നു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി കേരളത്തിനായി കൊണ്ടുവരുമെന്ന പ്രതീക്ഷയും വെള്ളത്തിലായി.കൊച്ചി മെട്രോ തൃശൂർ വരെ നീട്ടുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾ എല്ലാവരും പ്രതീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു

കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സമാനതകളില്ലാത്ത വികസനത്തിന് കേരളം സാക്ഷിയാകുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിച്ച് വാദിച്ചത്.അതെല്ലാം ജലരേഖയായി മാറി.തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നിൽ കാര്യമായി പ്രവർത്തിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

തൃശൂരിന്റെ വികസനത്തിനായി പദ്ധതികളും വ്യക്തമായ കാഴ്ചപ്പാടും അതിനുവേണ്ടിയുള്ള ശ്രമങ്ങളും ഉണ്ടായിട്ടും അത് ബജറ്റിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തത് എന്തെന്ന് സുരേഷ് ഗോപി പഠിക്കണം.ബജറ്റ് തീർത്തും വിവേചനപരമാണെന്ന ആരോപണം ശരിയാണെന്ന് തെളിയുന്നു .തൃശൂർ ജില്ലയുടെ സമഗ്ര വികസനം എന്ന ചിന്തയ്ക്ക് അപ്പുറമായി ജനങ്ങൾക്ക് അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്തു തീർക്കുക എന്ന എംപിയുടെ ചുമതല നിർവഹിച്ചാൽ തന്നെ ഏറെ പ്രയോജനകരമായിരിക്കും.കേവലം ഡയലോഗിനപ്പുറം വികസന പ്രസ്താവനകൾ നടത്തുമ്പോൾ അത് പ്രയോഗികമാകുമോ എന്ന് കൂടി തൃശൂർ എം. പി ചിന്തിക്കണം.അദ്ദേഹം ‘റീൽ ഹീറോ മാത്രമാകരുത്’ സാധരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കേരളത്തിന്റെ സാംസ്‌കാരിക നഗരമാണ് തൃശൂർ. തികഞ്ഞ മതേതരത്വം കാത്തു സൂക്ഷിച്ചു മുന്നേറുന്നവരുടെ നാട്.സുരേഷ് ഗോപിയിൽനിന്ന് തൃശൂരുകാർ വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്. വികസനം വാക്കുകൾക്കപ്പുറത്തേക്ക് ഈ മനുഷ്യൻ യാഥാർഥ്യമാക്കുമെന്ന് ഓരോ തൃശൂരുകാരനും പ്രത്യാശ കൊള്ളുന്നുണ്ട്.”സ്ത്രീശക്തി മോദിക്കൊപ്പം” മഹിളാസമ്മേളനത്തിലെ വാക്കുകൾ പാഴ്‌വാക്കുകളായി.നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ വോട്ടുകളാണ് കൂടുതൽ കിട്ടിയതെന്ന് അദ്ദേഹം മനസിലാക്കണം. രാജ്യത്തെ സ്ത്രീകളുടെ വികസനത്തിന് നരേന്ദ്രമോദിയുടെ ഉറപ്പുണ്ടെന്ന് തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിൽ നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന വനിതാ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ ഗ്യാരന്റി തൃശ്ശൂരിൽ ഇനിയും നടപ്പാക്കുമോ? സ്ത്രീ ശാക്തീകരണത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികളിൽ എന്തെങ്കിലും തൃശ്ശൂരിനും കേരളത്തിനും ലഭ്യമാക്കാൻ ഇനിയെങ്കിലും രണ്ടു കേന്ദ്ര സഹമന്ത്രിമാരും പരിശ്രമിക്കണമെന്നും സിറോ മലബാർ സഭ അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.