National

അങ്കോളയിലെ മണ്ണിടിച്ചിൽ; ഇടപെട്ട് കർണാടക മുഖ്യമന്ത്രി; എഡിജിപിയോട് അന്വേഷിക്കാൻ നിർദേശം

Spread the love

കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ ഇടപെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ്. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി. ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നൽകി.

കോഴിക്കോട് സ്വദേശി അർജുൻ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അർജുന്റെ ബന്ധുക്കൾ പറഞ്ഞു.

നിരവധി വാഹനങ്ങൾ കടന്നുപോകുകയും വിശ്രമിക്കുന്നതിനായി ലോറികൾ ഉൾപ്പെടെ നിർത്തിയിടുകയും ചെയ്യുന്ന പാതയിലാണ് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങൾ മാത്രമേ മണ്ണിടിച്ചിലിൽ ഉൾപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു ആദ്യഘട്ടത്തിൽ അധികൃതർ മനസിലാക്കിയിരുന്നത്. എന്നാൽ അപകടത്തെ അതിജീവിച്ച ഒരു യുവാവാണ് കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാം എന്ന സംശയം പ്രകടിപ്പിച്ചത്. ഈ തെരച്ചിലിലാണ് നാലുമൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.