Kerala

ആമയിഴഞ്ചാൻ തോട് അപകടം; ‘തിരുവനന്തപുരം എം പി സംഭവത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ല’; ശശി തരൂരിനെ വിമർശിച്ച് വി.ജോയ്

Spread the love

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മുങ്ങി ജോയി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എം പി ശശി തരൂരിനെ വിമർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ്. തിരുവനന്തപുരം എം പി സംഭവത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് വി ജോയ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലും തിരുവനന്തപുരം എംപി ശശി തരൂർ ആപൽക്കരമായ സന്ദർഭങ്ങളിൽ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

ജോയിയെ തിരഞ്ഞ മൂന്നു ദിവസങ്ങളിലും തിരുവനന്തപുരം എംപി സ്ഥലത്തെത്തിയിട്ടില്ലെന്നും അന്വേഷിച്ചിട്ടില്ലെന്നും വി.ജോയ് പറഞ്ഞു. മൃതശരീരം കിട്ടിയിട്ട് പോലും മെഡിക്കൽ കോളജിലേക്കോകുടുംബത്തിലേക്കോ എംപി എത്തിയില്ലെന്നും തിരുവനന്തപുരം മണ്ഡലത്തിൽ എംപിയുടെ സാന്നിധ്യമില്ലെന്നും വി.ജോയ് കുറ്റപ്പെടുത്തി. റെയിൽവേ പറയുന്നത് ബിജെപിയെ പറയുന്നതിനു തുല്യം. റെയിൽവേ കുറ്റം പറയാനാകാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബത്തിന് കേന്ദ്ര സഹായം ലഭ്യമാക്കേണ്ടത് എംപി മുൻകൈയെടുത്താണെന്നും ശശിതരൂർ എംപി ഇതിനൊന്നും തയ്യാറല്ലെന്നും വി ജോയ് വിമർശിച്ചു. കേന്ദ്രമന്ത്രിമാർക്കെതിരെയും വിമർശനം അദ്ദേഹം വിമർശനം ഉന്നയിച്ചു. താര പരിവേഷത്തോടെ നടക്കുന്ന ആളുകൾ സഹജീവിയുടെ ദുഃഖം മനസ്സിലാക്കണമെന്നും വിവാഹങ്ങൾക്കും ഉദ്ഘാടനങ്ങൾക്കും ഓടിനടക്കുന്ന കേന്ദ്ര സഹ മന്ത്രിമാർ ജോയിയുടെ മരണത്തെപ്പറ്റി അന്വേഷിച്ചിട്ടില്ലെന്നും വി ജോയ് പറഞ്ഞു.

കേന്ദ്ര സഹമന്ത്രിമാർക്കും എം പിക്കും മനുഷ്യത്വമില്ലെന്ന് വി ജോയ് കുറ്റപ്പെടുത്തി. റെയിൽവേയെ തൊട്ടാൽ ചിലർക്ക് പൊള്ളും അതുകൊണ്ട് നഗരസഭയെ പറയുന്നു. റെയിൽവേ ഒരു പ്രത്യേക സംവിധാനം. ആ ഭൂമിയിൽ കടക്കാൻ പറ്റില്ല. മുൻപ് തോട് വൃത്തിയാക്കാനിറങ്ങിയ ശുചികരണ തൊഴിലാളികളെ പിടിച്ചു വച്ച സാഹചര്യമുണ്ട്. അവർക്ക് വൃത്തിയാക്കാൻ കഴിയില്ലെങ്കിൽ സർക്കാരിന് കൈമാറണമെന്ന് വി ജോയ് ആവശ്യപ്പെട്ടു.

ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയിൽവേ. യാതൊരു മുൻ കരുതലുകളുമില്ലാതെ ഒരു പാവപ്പെട്ടെ തൊഴിലാളിയുടെ ജീവനെടുത്തു റെയിൽവേയെന്ന് വി ജോയ് പറഞ്ഞു. തൊഴിലാളി മരണപ്പെട്ടെ ശേഷം ഒരു അനുശോചനക്കുറിപ്പ് ഇറക്കുകയാണ് റയിൽവേ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. റെയിൽവേ ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നഗരസഭയുടെ മാലിന്യ നിർമാർജനമെന്ന് ഉത്തരവാദിത്തം നഗരസഭ നിറവേറ്റുമെന്നും വി ജോയ് പറഞ്ഞു.