Kerala

‘വിഴിഞ്ഞം യുഡിഎഫിൻ്റെ കുഞ്ഞ്; ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം’; വിഡി സതീശൻ

Spread the love

വിഴിഞ്ഞം യു ഡി എഫി ൻ്റെ കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് വിഡി സതീശൻ പറഞ്ഞു. ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ട് പ്രതിപക്ഷത്തെ മനപ്പൂർവ്വം മാറ്റിനിർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് എൽഡിഎഫ് അഴിമതി ആരോപണമുന്നയിച്ചു. 6000 കോടിയുടെ അഴിമതി അന്വേഷിക്കാൻ ജുഡീഷണൽ കമ്മീഷനെ വച്ചു. കമ്മീഷൻ ക്ലീൻചിറ്റാണ് ഉമ്മൻചാണ്ടിക്ക് നൽകിയതെന്ന് വഡി സതീശൻ പറഞ്ഞു. ഇപ്പോൾ തങ്ങളെ ക്ഷണിച്ചില്ല അത് അവരുടെ ഔചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 5595 കോടിയാണ് സംസ്ഥാന വിഹിതം. 884 കോടിയാണ് ഇതുവരെ സർക്കാർ കൊടുത്തത്. ഇതിൽ എന്ത് അഭിമാനിക്കാനാണ് സർക്കാരിനുള്ളതെന്ന് വിഡി സതീശൻ ചോദിച്ചു.

സർക്കാരിന്റേത് ക്രെഡിറ്റ് എടുക്കാൻ ഉള്ള തന്ത്രമണ്. എല്ലാം നടപടിയും പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയാണ് ഉമ്മൻചാണ്ടി സർക്കാർ ചെയ്തതെന്ന് വിഡി സതീശൻ പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്ന് സുധാകരൻ പറഞ്ഞു. പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.