National

ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

Spread the love

മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ സ്വന്തം മതം മറച്ചുപിടിച്ച് ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം പൂജാസാധനങ്ങൾ വിൽക്കുന്നുന്നുവെന്നും ഇത് തടയണമെന്നും വിശ്വഹിന്ദു പരിഷത് (വിഎച്ച്പി). ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഇങ്ങനെയുള്ള കടകൾക്കും ഉടമകൾക്കുമെതിരെ എല്ലാ സംസ്ഥാന സർക്കാരുകളും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങൾക്കും മറ്റ് ഹൈന്ദവ ആരാധനാലയങ്ങൾക്കും സമീപം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആരെങ്കിലും പൂജാസാധനങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സെക്രട്ടറി ജനറൽ ബജ്രംഗ് ബാഗ്ര പറഞ്ഞു.

കേദാർനാഥ് പോലുള്ള ചില ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ മുസ്ലീങ്ങൾ കടകൾ സ്ഥാപിച്ച് ഭക്തർക്ക് പ്രസാദവും മറ്റ് പൂജാ സാമഗ്രികളും വിൽക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നിയമപരമായി, അതിൽ ആർക്കും എതിർപ്പുണ്ടാകരുത്. ഞങ്ങൾക്കും എതിർപ്പില്ല. എന്നാൽ മുസ്ലീം കടയുടമകൾ ഭക്ഷണപാനീയങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നതിന് മുമ്പ് തുപ്പിയ നിരവധി സംഭവങ്ങൾ വെളിച്ചത്തുവന്നിട്ടുണ്ട്. അതിനാൽ, മുസ്ലീങ്ങൾ മതപരമായ സ്ഥലങ്ങളിൽ കടകൾ നടത്തുകയും പ്രസാദവും പൂജാ വസ്തുക്കളും വിൽക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. ഒരു ഹൈന്ദവ ആരാധനാസ്ഥലങ്ങളിലും മുസ്ലീങ്ങൾ പൂജാ സാധനങ്ങൾ വിൽക്കുന്നില്ലെന്ന് എല്ലാ സംസ്ഥാന സർക്കാരുകളും ഉറപ്പാക്കണം. ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്താതിരിക്കാൻ ഹിന്ദു മത സ്ഥലങ്ങളിൽ പൂജാ സാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് അവരെ നിരോധിക്കണം”- വിഎച്ച്പി പുറത്തിറക്കിയ പ്രസ്താവനയിൽ ബജ്രംഗ് ബാഗ്ര പറഞ്ഞു.

സ്വന്തം മതം ഒളിപ്പിച്ചുവെച്ച് ഹൈന്ദവ ആരാധനലയങ്ങൾക്ക് സമീപം മുസ്‌ലിങ്ങൾ വ്യാപരം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ പ്രാദേശിക ഭരണകൂടത്തെ അറിയിക്കണമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ ആഹ്വാനം ചെയ്തു.