Kerala

‘മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി’; വിമർശനവുമായി AIYF

Spread the love

ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടതുമുന്നണിയിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എഐവൈഎഫിന്റെ വിമർശനം. എ ഐ വൈ എഫിന്റെ കുമളിയിലെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്.

നവകേരള സദസിനെതിരയും എഐവൈഎഫിൽ വിമർശനം ഉയർന്നിരുന്നു . നവകേരള സദസ് ഇടതുപക്ഷ സ്വഭാവിത്തിലുള്ളതായിരുന്നില്ലെന്നായിരുന്നു വിമർശനം. പ്രവർത്തകരുടെ നിയമം കൈലെടുക്കലിന് രക്ഷാപ്രവർത്തനമെന്ന് ന്യായീകരണം നൽകിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. നവകേരള യാത്രക്കിടെയുണ്ടായ പ്രതിഷേധങ്ങൾക്ക് നേരെ പാർട്ടി പ്രവർത്തകരിൽ നിന്നുണ്ടായ ആക്രമണങ്ങളെ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്.

പ്രതിഷേധക്കാരെ പോലീസിനെയും ഗൺമാൻമാരെയും ഉപയോഗിച്ച് ആക്രമിച്ചു. പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെനന്നും വിമർശനം. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽ അലംഭാവം ഉണ്ടായതായും
എഐവൈഎഫിന്റെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച കാര്യങ്ങൾ പരിശോധിക്കണം എന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

സിപിഐയിലും കടുത്ത വിമർ‌ശനമാണ് ഉയർന്നിരുന്നത്. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമർശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നായിരുന്നു ജില്ലാ കൗൺസിലിലെ വിമർശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.