Kerala

രമേശ് ചെന്നിത്തലയുടെ പരിഭവം മാറ്റാന്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍;ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് പ്രതിപക്ഷനേതാവ് മടങ്ങി

Spread the love

പരിഭവത്തില്‍ തുടരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമേശ് ചെന്നിത്തലയുടെ വസിതിയിലെത്തി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കാതിരുന്നതാണ് ചെന്നിത്തലയ്ക്ക് നീരസമുണ്ടാക്കിയത്. അന്ന് പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുകയും ചെയ്തിരുന്നു.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം നയപരമായ കാര്യങ്ങളില്‍ രമേശ് ചെന്നിത്തലയോട് അഭിപ്രായം ചോദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് യോഗത്തില്‍ സംസാരിക്കാനുള്ള അവസരം ചെന്നിത്തലയ്ക്ക് നിഷേധിക്കപ്പെട്ടത്. വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുക കൂടി ചെയ്തതോടെ നീരസം പരസ്യമാക്കപ്പെടുകയായിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് നടത്തിയ കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല തൃപ്തനാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തില്‍ മതിമറക്കരുതെന്നും നേതാക്കള്‍ ഒറ്റക്കെട്ടായി തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിനായി പരിശ്രമിക്കണമെന്നും കെപിസിസി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.