Kerala

ഒരാനയുടെ രജിസ്ട്രേഷന്‍റെ മറവിൽ ഒന്നിലധികം ആനകളെ നിരത്തി സഫാരി തകൃതി; നടപടിയെടുക്കാതെ ഇടുക്കി ജില്ലാ ഭരണകൂടം

Spread the love

ഇടുക്കി: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ആന സഫാരി കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് വർഷങ്ങളായിട്ടും നടപ്പാക്കാതെ ഇടുക്കി ജില്ലാ ഭരണകൂടം. ആന സഫാരി കേന്ദ്രങ്ങൾ പെർഫോമിംഗ് അനിമൽസ് റൂൾ രജിസ്ട്രേഷനില്ലാതെയാണ് പ്രവ‍ർത്തിക്കുന്നതെന്ന് കണ്ടെത്തിയ ഹൈക്കോടതി, 2019ലാണ് ഉത്തരവിറക്കിയത്. ഏറ്റവുമൊടുവിൽ ഒരാളുടെ ദാരുണ മരണത്തിന് ശേഷമാണ് ജില്ലാ ഭരണകൂടം നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഇടുക്കി ജില്ലയിൽ ആകെ 9 ആന സഫാരി കേന്ദ്രങ്ങളാണ് വർഷങ്ങളായി പ്രവ‍ർത്തിക്കുന്നത്. വിനോദ സഞ്ചാരികളെ ആനപ്പുറത്ത് കയറ്റി സവാരി നടത്തണമെങ്കിൽ ആനകളെ അനിമൽ വെൽഫെയ‍ർ ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റ‍ർ ചെയ്ത് അനുമതി തേടണം. നിശ്ചിത കാലയളവിൽ മാത്രമേ ഇപ്രകാരം ആനകളെ സഫാരി കേന്ദ്രത്തിൽ പാ‍ർപ്പിക്കാവൂ. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി രജിസ്ട്രേഷൻ പുതുക്കുകയും വേണം. മാത്രമല്ല, ആനയുടെ ഉടമയ്ക്ക് മാത്രമേ ഈ രീതിയിൽ പെർഫോമിംഗ് അനിമൽ രജിസ്ട്രേഷൻ കിട്ടുകയുമുളളൂ. എന്നാൽ ഈ ചട്ടങ്ങളൊന്നും ഇടുക്കിയിൽ പാലിക്കപ്പെട്ടില്ല.

ഒരാനയുടെ രജിസ്ട്രേഷന്‍റെ മറവിൽ ഒന്നിലധികം ആനകളെ നിരത്തി മിക്ക കേന്ദ്രങ്ങളിലും സഫാരി തകൃതിയാണ്. സഫാരി കേന്ദ്രങ്ങളിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിൽ ആകെ 3 ആനകൾക്ക് മാത്രമാണ് രജിസ്ട്രേഷൻ ഉണ്ടെന്ന് കണ്ടെത്തിയതും. ഇത്രയും കാലം ഗുരുതരമായ സ്ഥിതി തുടർന്നിട്ടും ആരും ഇക്കാര്യം പരിശോധിക്കുകയോ നടപടിക്ക് മുതിരുകയോ ചെയ്തിട്ടില്ലെന്നതാണ് വിചിത്രം. ഇടുക്കിയിലെ സഫാരി കേന്ദ്രങ്ങൾ നിയമലംഘനം നടത്തുന്നതിനെതിരെ 2014 മുതൽ 2019 വരെ വിവിധ ഉത്തരവുകൾ ഹൈക്കോടതി ഇറക്കി.

ഏറ്റവുമൊടുവിൽ ഒരാളുടെ ദാരുണാന്ത്യത്തിന് ശേഷമാണ് വനം മന്ത്രിയുടെ നിർദ്ദേശ പ്രകാരമുളള നടപടികൾക്ക് തുടക്കമിട്ടത്. നിലവിൽ പ്രവ‍ർത്തിക്കുന്ന എല്ലാ ആന സഫാരി കേന്ദ്രങ്ങൾക്കും വനം വകുപ്പ് നോട്ടീസ് നൽകി പരിശോധനകൾക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാൽ നടപടികൾക്ക് തുടർച്ചയുണ്ടാകുമോയെന്ന ആശങ്കയിലാണ് മൃഗസംരക്ഷണ പ്രവർത്തകർ.