Kerala

റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച 9 വയസുകാരന്‍റേയും മുത്തശിയുടെയും മൃതദേഹം കബറടക്കി

Spread the love

മലപ്പുറം വൈലത്തൂരില്‍ റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരന്‍റേയും മുത്തശി ആസ്യയുടേയും മൃതദേഹം കബറടക്കി. ചിലവിൽ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും കബറടക്കം.

ഇന്നലെ വൈകിട്ട് നാലുമണിക്കാണ് മുഹമ്മദ് സിനാൻ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ചത്. പേരക്കുട്ടി മരണമറിഞ്ഞ ആഘാതത്തില്‍ മുത്തശ്ശി രാത്രി കുഴഞ്ഞു വീണും മരിച്ചു. സിനാന്‍റെ പിതാവ് ഗഫൂറിന്‍റെ അമ്മ ആസ്യയാണ് ഹൃദയാതാഘാതം മൂലം മരിച്ചത്.

റിമാട്ട് കൺട്രോള്‍ ഉപയോഗിച്ചും സ്വിച്ച് ഉപയോഗിച്ചും പ്രവര്‍ത്തിക്കാവുന്ന അയല്‍വീട്ടിലെ ഗേറ്റിലാണ് സിനാൻ കുടുങ്ങിയത്. സ്വിച്ച് അമര്‍ത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയില്‍ കുടുങ്ങുകയുമായിരുന്നു.

കഴുത്തിനേറ്റ പരുക്കാണ് മുഹമ്മദ് സിനാന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരുക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.