Kerala

വിജിലൻസ് അന്വേഷണം വേണം; ബാർകോഴ ആരോപണത്തിൽ സർക്കാരിനെ വിടാതെ പ്രതിപക്ഷം

Spread the love

ബാർകോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിച്ചു പ്രതിപക്ഷം. പണപ്പിരിവ് പോലീസ് അന്വേഷിച്ചില്ലെന്നും ശബ്ദരേഖ എങ്ങനെ പുറത്തു വന്നു എന്നതിൽ മാത്രമാണ് അന്വേഷണം നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. മദ്യ നയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടത്തിയിട്ടില്ലെന്നും ജനിക്കാത്ത കുഞ്ഞിന്റെ പേരിലുള്ള വ്യാജ വിവാദമെന്നും മന്ത്രി എം ബി രാജേഷ് മറുപടി നൽകി. പോലീസ് അന്വേഷണം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷംശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മദ്യനയം അനുകൂലമാക്കാൻ പണപ്പിരിവ് നിർദ്ദേശിച്ചുള്ള ബാറുടമയുടെ ശബ്ദരേഖയാണ് പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്.ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതിയിലേക്ക് കൺതുറന്നില്ല എന്നും, എക്സൈസ് വകുപ്പിൽ ടൂറിസം വകുപ്പ് കൈകടത്തുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണം തേടിയ റോജി എം ജോൺ ആരോപിച്ചു.

മദ്യനയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ സർക്കാർ ആരംഭിച്ചിട്ടില്ലെന്നും,അഴിമതിയുടെ കുരുക്കും മുറുക്കാൻ കഴിയുന്ന കഴുത്തുകൾ പ്രതിപക്ഷഭാഗത്താണ് ഉള്ളതെന്നും എം ബി രാജേഷ് മറുപടി നൽകി.

കാലം കണക്കു ചോദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.