Kerala

ബാര്‍കോഴ; മുഹമ്മദ് റിയാസ് നിഴല്‍മുഖ്യമന്ത്രി, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം: കെ.സുരേന്ദ്രന്‍

Spread the love

ബാര്‍കോഴ ആരോപണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന ബാര്‍കോഴ ആരോപണത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റമുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നോയെന്ന കാര്യം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രി അറിയാതെയാണ് ബാര്‍കോഴയെന്ന് വിശ്വസിക്കാന്‍ ന്യായമില്ല. ടൂറിസംവകുപ്പും എക്‌സൈസ് വകുപ്പും ബാര്‍ഉടമകളുമായി കൂടിക്കാഴ്ച നടത്താന്‍ എടുത്തതീരുമാനം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. ബാര്‍കോഴ ഇടപാട് മുഖ്യമന്ത്രിയും സിപിഐഎമ്മും അറിഞ്ഞുകൊണ്ടാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനംവെടിയണമെന്നും സത്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അറിവോടെയാണോ ഡ്രൈഡെ ഒഴിവാക്കാനും ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാനും ഉള്ള ആശയം ചര്‍ച്ചചെയ്തത്. നയംമാറ്റം അപ്പുറം കടന്നു ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്വകാര്യവല്‍ക്കരിക്കാനും തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് എക്‌സൈസ് മന്ത്രിയാണ്. ആരോപണം ഉയര്‍ന്ന എക്‌സൈസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ സത്യംപുറത്തുവരില്ല. പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പറയുന്നത് എന്തിനാണെന്ന് മനസസ്സിലാകുന്നില്ല.

ഏതെങ്കിലും വിരമിച്ച ജഡ്ജിയെക്കൊണ്ട് നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണം നീണ്ടുപോകും. അതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി മൗനംവെടിയണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവകുപ്പിലും കൈയ്യിട്ടുവാരുന്ന മന്ത്രി മുഹമ്മദ് റിയാസ് നിഴല്‍മുഖ്യമന്ത്രിയാണ്. ഏതുവകുപ്പിലും ഇയാള്‍ ഇടപെടല്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

മഴക്കെടുതിയുടെ കാലത്ത് മന്ത്രി എംബി രാജേഷ് വിദേശത്ത് പോയി. ഗ്രാമനഗരവ്യത്യാസമില്ലാതെ എവിടെയും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തിയിട്ടില്ല. പകര്‍ച്ചവ്യാഥികള്‍ പടരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കോഴവിവാദത്തില്‍ വിദേശത്ത് പോകുന്നത്. രാജേഷ് തിരിച്ചുവരുന്നത് ദുബായ് വഴിയാണോയെന്നകാര്യമാണ് അറിയാനുള്ളത്. മുഖ്യമന്തിയും മന്ത്രിമാരും ഏത് വിദേശരാജ്യത്ത് പോയാലും മടക്കം ദുബായ് വഴിയാണെന്നും മന്ത്രിമാര്‍ വിദേശത്ത് പോകുന്നത് കേന്ദ്രമോ ഗവര്‍ണറോ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.